തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം സമർപ്പിച്ച കേസിൽ ദേവസ്വം കമ്മീഷണർ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസ് നൽകിയ സംഘടനകളുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്‌ച നടത്തുക. ഉച്ചക്ക് മൂന്ന് മണിക്ക് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ വെച്ചാണ് സിറ്റിങ്.
ലേലം സംബന്ധിച്ച് മറ്റ് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ ഹിയറിങ്ങിൽ പങ്കെടുക്കാം. എതിർപ്പുള്ളവർ പങ്കെടുക്കാൻ താൽപര്യം അറിയിച്ചുള്ള കത്ത് രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കണമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു. ലഭിക്കുന്ന പരാതികളെല്ലാം ഇന്ന് തന്നെ ദേവസ്വം കമ്മീഷണർ ഹിയറിങ് നടത്തും. വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ പരാതി അറിയിക്കാവുന്നതാണ്.
പരാതി സീൽ ചെയ്‌ത കവറിൽ രേഖാമൂലം ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസിൽ നൽകാം. അല്ലെങ്കിൽ ഗതാഗത വകുപ്പ് സെക്രട്ടറിയുടെ [email protected] എന്ന ഔദ്യോഗിക ഇമെയിലിലും പരാതിപ്പെടാം. ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്‌ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമൽ സ്വന്തമാക്കിയത്.
കഴിഞ്ഞ ഡിസംബർ 18ന് നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോർഡ് പിന്നീട് യോഗം ചേർന്ന് അംഗീകാരം നൽകി ദേവസ്വം കമ്മീഷണറുടെ അനുമതിക്കായി അയച്ചു. എന്നാൽ, 5000 രൂപയിൽ കൂടുതലുള്ള ഏത് വസ്‌തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്‌ഥ ലംഘിച്ചെന്നാണ് ഹരജിയിലെ ആരോപണം.
Most Read: കെവി തോമസിനെ അവഗണിക്കണമെന്ന് നേതൃത്വം; നടപടിയിൽ ആശയക്കുഴപ്പം