ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്‌റ്റഡയിലെടുത്ത 24 പേരില്‍ ഉള്‍പ്പെട്ടവരുടെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
റാലിയില്‍ പങ്കെടുക്കുന്നവര്‍ മുദ്രാവാക്യം വിളിച്ചാല്‍ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ സംഘാടകരായ കൂടുതല്‍ പേരെ കൂടി ഈ കേസില്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
റാലിക്കെതിരെ നല്‍കിയ ഹരജി തീര്‍പ്പാക്കിയ കോടതി സംഭവത്തില്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു. വിദ്വേഷ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ കൂടി ഇവിടെ എത്തിയിട്ടുണ്ട്.
അതേസമയം റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടി എറണാകുളം ജില്ലക്കാരന്‍ ആണെന്നും വിവരം ആലപ്പുഴ പോലീസിനെ അറിയിച്ചെന്നും കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട് നല്‍കുമെന്നും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നുംഅദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിൽ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തില്‍ എത്തിയെന്നത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Most Read: നടൻ ധർമജന്റെ ഫിഷ് ഹബ്ബിൽ പരിശോധന; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീൻ