തിരുവനന്തപുരം: ആരോഗ്യമേഖലയുടെ നവീകരണത്തിനായി ലോകബാങ്കിന്റെ സഹകരണത്തോടെ 3000 കോടി രൂപയുടെ ബൃഹത് പദ്ധതി വരുന്നു. അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെയും ലോകബാങ്കിന്റെയും അനുമതി തത്വത്തിൽ ലഭിച്ചു കഴിഞ്ഞു.
2100 കോടി രൂപ ലോകബാങ്ക് വായ്‌പയായും 900 കോടിരൂപ സംസ്‌ഥാന സർക്കാരിന്റെ വിഹിതമായും കണ്ടെത്തും. അഞ്ചു പ്രധാന കാര്യങ്ങളാണ് പദ്ധതിക്ക് കീഴിൽ വരുന്നത്. പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങൾക്കുള്ള ചികിൽസയും ഗവേഷണവും അനുബന്ധ സൗകര്യങ്ങളും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാ കെയർ സൗകര്യവും അതിനായുള്ള അടിസ്‌ഥാന സൗകര്യമൊരുക്കലും, ഏകാരോഗ്യ സംവിധാനം മെച്ചപ്പെടുത്തലുമാണ് പദ്ധതിക്ക് കീഴിൽ വരുന്ന കാര്യങ്ങൾ. (മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പരിസ്‌ഥിതിയും ഇവ തമ്മിലുള്ള ബന്ധവും തിരിച്ചറിഞ്ഞുള്ള ചികിൽസാക്രമമാണ് ഏകാരോഗ്യ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്).
കൂടാതെ, ഡിജിറ്റൽ ഗവേണൻസ്, മാനവവിഭവശേഷി, സപ്ളൈ ചെയ്ൻ സംവിധാനങ്ങൾ ശക്‌തമാക്കൽ, ശിശുസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികൾ എന്നിവയും ഇതിൽ ഉൾപ്പെടും. പദ്ധതിക്കായി ഡിഎംഇ, ഡിഎച്ച്‌എസ്, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്‌ടർ അടക്കമുള്ളവരെ ഉൾപ്പെടുത്തി 13 അംഗ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ആദ്യവർഷം 562.5 കോടിയും രണ്ടും മൂന്നും നാലും വർഷം 750 കോടി വീതവും അഞ്ചാം വർഷം 187.5 കോടി രൂപയും പദ്ധതിക്കായി ചിലവഴിക്കും. പദ്ധതി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം 15ന് തലസ്‌ഥാനത്ത് ചേരും. വിശദമായ പദ്ധതി നിർദ്ദേശത്തിന് കേന്ദ്ര- സംസ്‌ഥാന സർക്കാരുകളുടെയും ലോകബാങ്കിന്റെയും അംഗീകാരം ലഭിച്ചാൽ പദ്ധതി ആരംഭിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി