കൊല്ലം: സംസ്‌ഥാന സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ(കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നു എന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിവരങ്ങൾ ആർക്കും കൈമാറിയിട്ടില്ലെന്നും അച്യുതമേനോൻ സെന്ററിനെയാണ് വിവരശേഖരണം ഏൽപിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.
Related News: ആരോഗ്യ സർവേ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നു; ആരോപണം
ആരോഗ്യ സർവേ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറിയെന്ന് തെളിയിക്കുന്ന രേഖകൾ ഡെൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കാരവൻ മാഗസിനാണ് പുറത്ത് വിട്ടത്. മുൻ ആരോഗ്യ സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശകനുമായ രാജീവ് സദാനന്ദനും കാനേഡിയൻ കമ്പനിയായ പിഎച്ആർഐ (പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്) തലവൻ സലിം യൂസഫും തമ്മിലുള്ള ഇ-മെയിൽ സന്ദേശങ്ങളാണ് മാഗസിൻ പുറത്തുവിട്ടത്.
2013 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രാജീവ് സദാനന്ദൻ ആരോഗ്യ സെക്രട്ടറി ആയിരിക്കെയാണ് സമഗ്ര ആരോഗ്യ സർവേ വിവരങ്ങൾ പിഎച്ആർഐക്ക് കൈമാറാൻ തീരുമാനിച്ചത്. എന്നാൽ കോടികൾ വാങ്ങി ജനങ്ങളുടെ വിവരങ്ങൾ വിൽക്കുന്നു എന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തെ തുടർന്ന് വിവരശേഖരണം നിർത്തി വെക്കുകയായിരുന്നു. പിന്നീട്, എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ പദ്ധതി വീണ്ടും പുനരാരംഭിച്ചു. പിഎച്ആർഐയെ പങ്കാളിയാക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
ജനങ്ങളുടെ ആരോഗ്യ സംബന്ധമായ മുഴുവൻ വിവരങ്ങളും കിരൺ സർവേയിലൂടെയാണ് ശേഖരിക്കുന്നത്. പദ്ധതിക്ക് സോഫ്‌റ്റ്‌വെയർ നിർമിച്ചതടക്കമുള്ള സാങ്കേതിക സഹായം നൽകിയത് പിഎച്ആർഐ ആണെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. സർവേ 90 ശതമാനം പൂർത്തിയായെങ്കിലും ഡാറ്റ വിശകലനത്തിനുള്ള കേന്ദ്ര അനുമതി ഇതുവരെ കിട്ടിയിട്ടില്ല. അനുമതി കിട്ടിയാലുടനെ ഡാറ്റാ വിശകലനത്തിൽ വിദഗ്‌ധരായ പിഎച്ആർഐയെ പങ്കാളിയാകാൻ നിർദ്ദേശം ഉണ്ടായിരുന്നതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.