കൽപറ്റ: കനത്ത മഴ തുടരുന്ന വയനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ പുത്തുമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് അതി തീവ്ര മഴ പെയ്തത്. മഴ ശക്തി പ്രാപിച്ചതിനെത്തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
താമരശ്ശേരി ചുരത്തിൽ ഉൾപ്പെടെ പല പാതകളിലും മരം വീണു. മാനന്തവാടി, ബത്തേരി താലൂക്കിലും കനത്ത മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ശക്തമായ കാറ്റിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടു സംഭവിച്ചു.
മൂന്നു താലൂക്കുകളിലായി 16 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
193 കുടുംബങ്ങളിലെ 807 പേരെ മാറ്റിപാർപ്പിച്ചു. കണ്ടൈൻമെൻറ് സോണുകളിൽ ഉള്ളവരെ പ്രത്യേക മുറികളിലാണ് താമസിപ്പിച്ചിരിക്കുന്നത്. താമരശ്ശേരി ചുരം എട്ടാം വളവിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് – ഊട്ടി പാതയിൽ ചുണ്ടേലിലും രാത്രി മരം വീണു. കാരാപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 15 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.
എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് 3.5 മീറ്റര്‍ മുതല്‍ 5.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കേരള തീരത്ത് കാറ്റിൻറെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Note: This is a demo news content for trail run purpose