തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ ജനലും വാതിലും അടച്ചിടണം. തുറസായ ഇടങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്‌ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്‌ഥലത്തും, ടെറസിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കും എന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരു കാരണവശാലും ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Also: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ഇന്ന് മുതൽ