കൊൽക്കത്ത: കോവിഡ് പ്രതിരോധത്തിനായി മരുന്നും ചികിൽസാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തയച്ചു. ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ഓക്‌സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യണമെന്ന് മമത കത്തിലൂടെ ആവശ്യപ്പെട്ടു.
വിവിധ സ്‌ഥാപനങ്ങൾ, വ്യക്‌തികൾ, ഏജൻസികൾ തുടങ്ങിയവ ചികിൽസാ സഹായങ്ങൾ വാഗ്‌ദാനം ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്. ഓക്‌സിജൻ സിലിണ്ടറുകൾ, സംഭരണ ടാങ്കുകൾ, കോവിഡ് ചികിൽസാ മരുന്നുകൾ എന്നിവയാണ് ലഭിക്കുക. സഹായങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി ഈടാക്കുന്ന കസ്‌റ്റംസ് നികുതി, ജിഎസ്‌ടി, എസ്‌ജിഎസ്‌ടി, സിജിഎസ്‌ടി, ഐജിഎസ്‌ടി എന്നിവയിൽ ഇളവ് നൽകണമെന്നാണ് മമതയുടെ ആവശ്യം.
നിരവധി പേർ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും നികുതി ഇളവ് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും മമത വ്യക്‌തമാക്കി. പുറത്തു നിന്ന് ലഭിക്കുന്ന ഇത്തരം സഹായങ്ങൾ കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംസ്‌ഥാന സർക്കാരിന് വലിയ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: കോവിഡ് വാക്‌സിന് നികുതി ഒഴിവാക്കാനാകില്ല; നിർമല സീതാരാമൻ