കേപ് ടൗൺ: ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തി. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് കളിക്കാർ ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഡിസംബർ 26ന് പരമ്പര ആരംഭിക്കും. മൂന്ന് മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല.
ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വൈകിയാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പര്യടനത്തിലെ ടി-20 പരമ്പര മാറ്റിവെച്ചിട്ടുണ്ട്.
മൂന്ന് വീതം ടെസ്‌റ്റുകളും ഏകദിനങ്ങളും നാല് ടി-20കളുമുള്ള ദക്ഷിണാഫ്രിക്ക- ഇന്ത്യ പരമ്പര ഡിസംബർ 17 മുതൽ ജനുവരി 26 വരെ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമൈക്രോൺ ബാധ രൂക്ഷമായതോടെ മൽസരം വൈകുകയായിരുന്നു.
അതേസമയം വൈസ് ക്യാപ്റ്റനായി ടീമിൽ ഇടം നേടിയ രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ ഇന്ത്യൻ നിരയിൽ ഉണ്ടാകില്ല. പകരം ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചൽ ടീമിൽ ഇടം നേടി. ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരികെയെത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരിയും ടീമിലെത്തി.
?Touchdown South Africa ??#TeamIndia #SAvIND pic.twitter.com/i8Xu6frp9C
— BCCI (@BCCI) December 16, 2021
എന്നാൽ രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്‌സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി. അതേസമയം മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ ടീമിൽ തുടരും. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്‌ഥാനം നിലനിർത്തി. നവദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചഹാർ, അർസാൻ നഗ്‌വസ്‌വല്ല എന്നിവരാണ് സ്‌റ്റാൻഡ് ബൈ താരങ്ങൾ.
Most Read: ഒമൈക്രോണ്‍; സ്വയം നിരീക്ഷണത്തില്‍ അലംഭാവമരുത്- ഓർമിപ്പിച്ച് ആരോഗ്യമന്ത്രി