ന്യൂഡെൽഹി: ലോകത്ത് മൊബൈല്‍ ഫോണില്‍ ശരാശരി സമയം ചെലവഴിക്കുന്നവരില്‍ മുന്നിൽ ഇന്ത്യക്കാരെന്ന് പഠനം. ‘നോക്കിയ’ നടത്തിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്‌സിന്റെ ഈ വര്‍ഷത്തെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
മൊബൈല്‍ഫോണില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കന്നവരില്‍ ഫിന്‍ലന്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗം 60 മടങ്ങിലേറെ വര്‍ധിച്ചു. ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഡാറ്റ ഉപയോഗ വര്‍ധനയാണിത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 63 മടങ്ങ് ഡാറ്റ ഉപയോഗം വര്‍ധിച്ചു. ഇക്കാലയളവില്‍ മറ്റൊരു രാജ്യവും ഇത്രയധികം നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടില്ല എന്നും പഠനത്തിൽ പറയുന്നു.
റിപ്പോര്‍ട് പ്രകാരം മൊബൈല്‍ ഫോണില്‍ 2015 ഡിസംബറില്‍ 164 പെറ്റാബൈറ്റ്‌സ് ഡാറ്റ ഉപയോഗിച്ചെങ്കില്‍ 2020 ഡിസംബറില്‍ 10000 പെറ്റബൈറ്റ് ഡാറ്റ ഉപയോഗിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരാള്‍ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയില്‍ 76 ശതമാനം വര്‍ധിച്ചു.
ഫോര്‍ ജി നെറ്റ് വര്‍ക്കില്‍ നിന്ന് 13.7 ജിബിയാണ് ഒരാളുടെ ശരാശരി ഉപയോഗം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങ് വര്‍ധനവാണ് ഇന്ത്യയില്‍ ഒരാള്‍ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയില്‍ ഉണ്ടായത്.
ഇതില്‍ 55 ശതമാനം ആളുകളും ചെറിയ വീഡിയോകള്‍ കാണാനാണ് നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്നത്. 2025ഓടു കൂടി ചെറിയ വീഡിയോകള്‍ കാണാന്‍ വിനിയോഗിക്കുന്ന സമയം നാല് മടങ്ങ് വര്‍ധിക്കുമെന്നും പഠനം പറയുന്നു.
സോഷ്യല്‍മീഡിയ, യൂട്യൂബ്, ഒടിടി പ്ളാറ്റ്‌ഫോമുകള്‍ എന്നിവയില്‍ വരുന്ന കണ്ടന്റുകള്‍ക്കാണ് കൂടുതല്‍ ഉപയോഗം. ഫിന്‍ടെക്, ഇ കൊമേഴ്‌സ് മറ്റ് ബ്രൗസിംഗ് എന്നിവക്കാണ് 45 ശതമാനം നെറ്റ് ഉപയോഗം. 5ജി കൂടി എത്തുന്നതോടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Read Also: പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും