തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു. ഇയാളുടെ അക്കൗണ്ടിൽ ഇപ്പോൾ പത്തു പൈസപോലും ഇല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ചോദ്യം ചെയ്യലിനിടെയാണ് പ്രവീൺ റാണ ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിൽ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് റാണ ഒളിവിൽ പോകാനുള്ള പണം സ്വരൂപിച്ചത് എന്നാണ് വിവരം.
പണത്തിനായി പല സുഹൃത്തുക്കളെയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലർത്തിയെന്നാണ് റാണ പോലീസിനോട് പറഞ്ഞത്. ഒടുവിൽ കോയമ്പത്തൂരിൽ എത്തി വിവാഹ മോതിരം വിറ്റു പണം കണ്ടെത്തുകയായിരുന്നു. പൊള്ളാച്ചിയിൽ എത്തുമ്പോൾ കൈയിൽ ഉണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു. സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായും പ്രവീൺ റാണ പോലീസിനോട് വെളിപ്പെടുത്തി.
അതേസമയം, പ്രവീൺ റാണയുടെ അറസ്‌റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. വമ്പൻ തുക പലിശ ഇനത്തിൽ വാഗ്‌ദാനം ചെയ്‌ത് ആളുകളിൽ നിന്ന് കോടികണക്കിന് രൂപ തട്ടിയെടുത്ത മുഖ്യപ്രതി പ്രവീൺ റാണയെയും അംഗരക്ഷകരെയും പോലീസ് അതിസാഹസികമായാണ് പിടികൂടിയിരുന്നത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ അറസ്‌റ്റിലാവുന്നത്. ഈ മാസം ആറിനാണ് പ്രവീൺ റാണ സംസ്‌ഥാനം വിട്ടത്.
കൊച്ചിയിലെ ഫ്‌ളാറ്റിൽ പോലീസ് എത്തിയതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കൾ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ ഇറക്കി. അവിടെ നിന്നും ബസിൽ ഇയാൾ അങ്കമാലി എത്തി. അങ്കമാലിയിൽ നിന്നും ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്. ജനുവരി ഏഴിന് പുലർച്ചെയാണ് ഇയാൾ കൊച്ചിയിൽ നിന്നും പൊള്ളാച്ചിയിലേക്ക് കടന്നത്.
കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായാപുരത്തായിരുന്നു റാണയുടെ താമസം. ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം സ്വാമി വേഷത്തിൽ കഴിയുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പട്ടികളെ അഴിച്ചിട്ടു. തുടർന്ന് പോലീസ് സാഹസികമായാണ് ഇയാളെ പിടികൂടിയത്.മൂന്ന് അംഗരക്ഷകരെയും കസ്‌റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ടാണ് ഇയാളെ കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് എത്തിച്ചത്. തൃശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ് മാർക്കറ്റിങ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീൺ റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48 ശതമാനം വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞു പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറു കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. തട്ടിപ്പിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോർട്.
വാർത്ത പുറത്തുവന്നതോടെ കൂടുതൽ പരാതികൾ ഉയരുകയായിരുന്നു. കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020ൽ ‘അനൻ’ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്‌തിട്ടുണ്ട്. 2022ലെ ‘ചോരൻ’ എന്ന സിനിമയും നിർമിച്ചു അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും റാണ ആയിരുന്നു. അതിനിടെ, പൊള്ളാച്ചിയിൽ റാണ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
Most Read: കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്