ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാർഥി ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തതിൽ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ നിലനിൽപിനായി പ്രതിഷേധിക്കുന്ന കര്‍ഷകരെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂള്‍കിറ്റെന്ന് പി ചിദംബരം ചോദിച്ചു.
‘മൗണ്ട് കാര്‍മല്‍ കോളേജിലെ 22കാരിയായ വിദ്യാർഥിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ ദിഷാ രവി രാജ്യത്തിന് ഭീഷണിയാണെങ്കില്‍ ഇന്ത്യയുടെ അടിത്തറ വളരെ ശിഥിലമാണ്. കര്‍ഷകരെ പിന്തുണക്കുന്ന ടൂള്‍കിറ്റ് നുഴഞ്ഞു കയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ,’ പി ചിദംബരം ചോദിച്ചു.
ഡെൽഹി പൊലീസ് അടിച്ചമര്‍ത്തുന്നവരുടെ ആയുധമായി മാറിയത് ദുഃഖകരമാണ്. ദിഷാ രവിയുടെ അറസ്‌റ്റിനെ ശക്‌തമായ ഭാഷയില്‍ അപലപിക്കുന്നു. രാജ്യത്തെ എല്ലാ വിദ്യാർഥി സമൂഹവും ഈ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്‌ദമുയര്‍ത്തണം; പി ചിദംബരം ആവശ്യപ്പെട്ടു.
ദിഷാ രവിക്ക് പിന്തുണ അറിയിച്ച് തമിഴ് നടൻ സിദ്ധാർത്ഥ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ‘പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒത്തുകൂടിയാല്‍ അവര്‍ ക്രിസ്‌ത്യന്‍ കൂലിപ്പട്ടാളക്കാര്‍, അവര്‍ ബിരിയാണി കഴിച്ചാല്‍ ജിഹാദികള്‍, തലപ്പാവ് ധരിച്ചാല്‍ ഖലിസ്‌ഥാനികള്‍, അവര്‍ സ്വയം സംഘടിച്ചാല്‍ ടൂള്‍ക്കിറ്റ്. ഈ ഫാസിസ്‌റ്റ് സര്‍ക്കാരിനെക്കുറിച്ച് മാത്രം നമുക്ക് ഒന്നും പറയാന്‍ പറ്റില്ല,’ സിദ്ധാർത്ഥ് ട്വീറ്റ് ചെയ്‌തു.
ദിഷാ രവിക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്നും ഈ അനീതിയും കടന്ന് കടന്ന് പോകുമെന്നും സിദ്ധാർത്ഥ് പറഞ്ഞു. ഇന്നലെയാണ് യുവ പരിസ്‌ഥിതി പ്രവര്‍ത്തകയായ ദിഷാ രവിയെ ബെംഗളുരുവില്‍ നിന്ന് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രെറ്റ പങ്കുവച്ച ടൂൾകിറ്റ് ദിഷ എഡിറ്റ് ചെയ്യുകയും കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്‌തു എന്നാണ് എന്നാണ് പൊലീസിന്റെ വാദം.
Read also: കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലെന്ന് എകെ ആന്റണി