വടകര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. സ്‌ഥാനാർഥി നിർണയത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് മുരളീധരൻ ആരോപിച്ചു. വിളിക്കാത്ത സദ്യക്ക് പോകുന്ന ശീലം തനിക്കില്ല. അതിനാൽ വടകരയിലും വട്ടിയൂർക്കാവിലും മാത്രമാണ് താൻ ഇടപെട്ടത്, മുരളീധരൻ പറഞ്ഞു.
വടകരയിൽ ജയിക്കാവുന്ന ഒരു ഡിവിഷൻ വിവാദങ്ങളിലൂടെ നഷ്‌ടപ്പെടുത്തി. താൻ വോട്ട് ചെയ്‌ത സ്‌ഥലത്ത് യുഡിഎഫ് സ്‌ഥാനാർഥി ജയിച്ചുവെന്നും മുരളീധരൻ പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിൽ യുഡിഎഫ് സ്‌ഥാനാർഥി പരാജയപ്പെട്ട സാഹചര്യത്തിലാണ് മുരളീധരന്റെ ഒളിയമ്പ്. വടകര ബ്ളോക്കിലെ കല്ലാമല ഡിവിഷനിലെ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുരളീധരനും മുല്ലപ്പള്ളിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
ജനം നൽകുന്ന മുന്നറിയിപ്പ് കാണാൻ മുന്നണിക്ക് സാധിച്ചില്ലെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. അർഹതയുള്ള സീറ്റ് കൊടുക്കാത്ത സാഹചര്യത്തിലാണ് പലരും വിമതൻമാർ ആയത്. തൃശൂർ, കൊച്ചി കോർപ്പറേഷനുകളിൽ ഇടതുപക്ഷം ജയിക്കാനാണ് സാധ്യത. ജനങ്ങൾ നൽകിയ ശിക്ഷയാണിത്, മുരളീധരൻ പറഞ്ഞു.
പാർട്ടിക്ക് ഒരു മേജർ സർജറി വേണ്ടിവരും. ഇപ്പോൾ ഒരു മേജർ സർജറി നടത്തിയാൽ രോഗി ജീവിച്ചിരിക്കാത്ത അവസ്‌ഥയാണ്. പൂർണ ആരോഗ്യവാനാണ്, എന്നാൽ വെന്റിലേറ്ററിലാണ് എന്ന നിലയിലാണ് കോൺഗ്രസ് പാർട്ടി, മുരളീധരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചർച്ച നടത്തണം. ആരും മാറിനിൽക്കണമെന്ന് താൻ പറയുന്നില്ല. ഒരാൾ മാറിയത് കൊണ്ട് കാര്യവുമില്ല. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണം, മുരളീധരൻ പറഞ്ഞു. മുൻപ് നേതാക്കൾ ജയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഇന്ന് ചിലർക്ക് ഗ്രൂപ്പ് ജയിക്കണമെന്നാണ് ആഗ്രഹമെന്നും ഇത് പ്രവർത്തകരുടെ ആത്‌മവിശ്വാസം നഷ്‌ടപ്പെടുത്തുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
Read also: മാറ്റമില്ലാത്ത ചുവപ്പ്; ഇടത് തരംഗത്തിൽ കോഴിക്കോട്; നഗരസഭ ഒഴികെയുള്ള ഇടങ്ങളിൽ സർവാധിപത്യം