തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്‌ഥാനം നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ടെന്ന വാർത്ത നിഷേധിച്ചു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വാർത്ത കോൺഗ്രസ് അജണ്ടയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് അജണ്ടയാണെന്നും തൃശൂരിൽ പ്രതാപന്റെ വിജയം ഉറപ്പാക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രൻ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞുവെന്നും ആര് വിചാരിച്ചാലും ഇനി അത് തടയാനാകില്ലെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി. ‘പാലക്കാരനായ ഒരു കോൺഗ്രസുകാരനാണ് ആദ്യം ഇത് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിടുന്നത്. തൃശൂരിൽ പ്രതാപന്റെ വിജയമുറപ്പിക്കാൻ ഈ സംഘം ഏതറ്റം വരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും. അരദിവസത്തെ ആയുസ് പോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു. ആര് വിചാരിച്ചാലും ഇനിയത് തടയാനാകില്ല’- കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്‌ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ബിജെപി സംസ്‌ഥാന നേതൃത്വം നേരത്തെ അറിയിച്ചത്. ഡയറക്‌ടർ പദവി സജീവ രാഷ്‌ട്രീയത്തിന് തടസമാകില്ല. പാർട്ടി ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ല. തൃശൂരിലെ പദയാത്ര ഉൽഘാടനം ചെയ്യുന്നത് സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആണെന്നും നേതാക്കൾ പറയുന്നു. അനാവശ്യ വിവാദമാണ് ഉണ്ടാകുന്നത്. തീരുമാനം എടുക്കുന്നത് കേന്ദ്രമാണെന്നും നേതൃത്വം വ്യക്‌തമാക്കിയിരുന്നു.
അതേസമയം, കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സുരേഷ് ഗോപി. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്‌ഥാനം പ്രഖ്യാപിച്ചതിൽ സുരേഷ് ഗോപിക്ക് അതൃപ്‍തി ഉണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ബിജെപി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.
കൊൽക്കത്ത ആസ്‌ഥാനമായുള്ള സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രസിഡണ്ടായും ഭരണസമിതി ചെയർമാനായും കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്‌തത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Most Read| വനിതാ സംവരണ ബിൽ; സംസ്‌ഥാനങ്ങളുടെ അനുമതി വേണ്ട- ഉടൻ രാഷ്‌ട്രപതിക്ക് അയക്കും