കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യാ മാധവനെ അടുത്ത ആഴ്‌ച ചോദ്യം ചെയ്‌തേക്കുമെന്ന് ക്രൈം ബ്രാഞ്ച്. ഏപ്രിൽ 18 തിങ്കളാഴ്‌ചക്ക് ശേഷം ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനായി കാവ്യ മറ്റൊരു സ്‌ഥലം തിരഞ്ഞെടുത്തില്ലെങ്കിൽ ആലുവയിലെ വീട്ടിൽ വെച്ചുതന്നെ ചോദ്യം ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി.
ആലുവയിലെ പത്‌മസരോവരം വീട്ടിൽ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യാനായി മറ്റൊരു സ്‌ഥലം തിരഞ്ഞെടുക്കണമെന്ന് ക്രൈം ബ്രാഞ്ച് നിർദ്ദേശിച്ചത്. എന്നാൽ, വീട്ടിൽ വെച്ച് തന്നെ മതിയെന്ന് കാവ്യ നിർബന്ധം പിടിക്കുകയായിരുന്നു.
ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് കേസിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. പ്രൊജക്‌ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പത്‌മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ.
എന്നാൽ, കാവ്യയെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈം ബ്രാഞ്ചിന് ഇന്നലെ നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ സാക്ഷിയായതും സ്‌ത്രീയെന്ന പരിഗണനയും കാവ്യക്ക് ലഭിക്കുമെന്ന് നിയമോപദേശത്തിൽ പറയുന്നു. സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്‌ഥലം നിർദ്ദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കാവ്യ. തുടർന്നാണ് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകണമെന്നാണ് നേരത്തെ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
Most Read: ‘വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല’; സമരക്കാരോട് കെഎസ്‌ഇബി ചെയർമാൻ