ന്യൂഡെൽഹി: ഡെൽഹി-ഹരിയാന അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകാൻ എത്തിയ അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമരം ആരംഭിച്ച വേളയിൽ തന്നെ ഇരുനേതാക്കളും പലവട്ടം കൊമ്പു കോർത്തിരുന്നു. കെജ്‌രിവാള്‍ സേവാദാർ എന്ന് സ്വയം വിശേഷിപ്പിച്ചതിനെ അമരീന്ദർ രൂക്ഷമായി പരിഹസിക്കുകയും ചെയ്‌തു.
കെജ്‌രിവാൾ താഴ്ന്ന നിലയിലുള്ള രാഷ്‌ട്രീയമാണ് കളിക്കുന്നതെന്ന് അമരീന്ദർ ആരോപിച്ചു. ഗോതമ്പിന്റെയും നെല്ലിന്റെയും വ്യത്യാസമറിയാത്ത ആളാണ് കെജ്‌രിവാൾ. പിന്നെങ്ങനെയാണ് അദ്ദേഹം കർഷക സമരത്തിന് പിന്തുണ നൽകുക? കള്ളം പറയുന്ന ശീലമുള്ള ഡെൽഹി മുഖ്യമന്ത്രിയെ എങ്ങനെയാണ് വിശ്വസിക്കുന്നത്. കർഷകർക്ക് വേണ്ടി നടത്തിയ ഒരു കാര്യമെങ്കിലും കെജ്‌രിവാളിന് പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാർഷിക ബില്ലിന് ഭേദഗതി വരുത്താൻ ശ്രമിക്കാതിരുന്ന നിലപാടിനെ അമരീന്ദർ ചോദ്യം ചെയ്‌തു. ഡെൽഹിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ അദ്ദേഹം കെജ്‌രിവാളിന് എതിരെ വിമർശനം ഉന്നയിച്ചിരുന്നു.
സെപ്റ്റംബർ മുതൽ നടന്ന ഒരു സമരങ്ങളിലും കേജ്‍രിവാൾ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്‌ച അമരീന്ദർ സിംഗിന് എതിരെ ആരോപണവുമായി കെജ്‌രിവാളും രംഗത്ത് വന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയെപ്പോലെ സ്‌റ്റേഡിയങ്ങൾ തടവറകളാക്കി ഉപയോഗിക്കാത്തത് കൊണ്ടാണ് അമരീന്ദറിനു തന്നോട് വിരോധമെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
Read Also: കർഷകരുടെ ഭാരത് ബന്ദ് ഇന്ന്; ഡെൽഹിയിൽ കനത്ത സുരക്ഷ, കേരളത്തെ ഒഴിവാക്കി