തിരുവനന്തപുരം: കേരള ബാങ്ക് സംസ്‌ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് പങ്കാളിയാകുമെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രൊഫഷണല്‍ ബാങ്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കേരള ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റെടുത്ത ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്‌ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്ക് ഭരണസമിതിയുടെ ചെയര്‍മാനായും എംകെ കണ്ണനെ വൈസ് ചെയര്‍മാനായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ കേരള ബാങ്കിന്റെ സംവിധാനത്തിലൂടെ കേരളത്തിലേക്ക് പ്രവാസികള്‍ക്ക് പണമയക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിലൂടെ ഇത്തരത്തില്‍ നിരവധി സൗകര്യങ്ങള്‍ ലഭ്യമാവുമെന്നും കേരളത്തിലെ സഹകാരികള്‍ സന്തോഷിക്കുന്ന കാര്യമാണ് കേരള ബാങ്കിന്റെ രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു ജില്ല മാത്രമാണ് നിലവില്‍ കേരളബാങ്കിന്റെ സംവിധാനത്തില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരു ജില്ല മാത്രം ഇതു നിഷേധിക്കാന്‍ പാടില്ലെന്നും മാറി നില്‍ക്കുന്നവരും ബാങ്കിന്റെ ഭാഗമാവണമെന്ന് ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തു. 2019 നവംബര്‍ 26നാണ് സംസ്‌ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇടക്കാല ഭരണസമിതിക്കായിരുന്നു ഒരുവര്‍ഷത്തേക്ക് ചുമതല നല്‍കിയിരുന്നത്.
Read Also: ഡോളർ കടത്ത് കേസ്; കസ്‌റ്റംസ് ശിവശങ്കറിനെ പ്രതി ചേർക്കും