തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് രോഗവ്യാപനം കുറച്ചുകൊണ്ടുവരാൻ ലോക്ക്ഡൗൺ സഹായിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യ കുറക്കുന്നതിനും രണ്ടുമൂന്ന് ആഴ്‌ചകൾ കൂടി വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 22.6 ശതമാനമാണ്. എന്നാൽ ഇന്നത്തെ ടിപിആർ 20.41 ആണ്. 10 ദിവസങ്ങൾക്ക് മുൻപ് സംസ്‌ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 4.5 ലക്ഷത്തിന് അടുത്തായിരുന്നു. എന്നാൽ ഇന്നലത്തെ കണക്കനുസരിച്ച് അത് 2,77,598 ആയി കുറഞ്ഞിട്ടുണ്ട്. നിലവിൽ 2,59,179 സജീവ കോവിഡ് രോഗികളാണ് സംസ്‌ഥാനത്തുള്ളത്.
രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാൻ ലോക്ക്ഡൗൺ സഹായിച്ചെന്ന് അനുമാനിക്കാം. 10 ദിവസങ്ങൾക്ക് മുൻപ് 91 ശതമാനം കോവിഡ് രോഗികളേയും വീടുകളിലാണ് ചികിൽസിച്ചിരുന്നത്. 9 ശതമാനം രോഗികളെ മാത്രമാണ് ആശുപത്രികളിൽ ചികിൽസിച്ചിരുന്നത്. ഇപ്പോൾ ആശുപത്രിയിൽ ചികിൽസിക്കുന്നവരുടെ എണ്ണം 14 ശതമാനമായി ഉയർന്നിട്ടുണ്ട്.
ആശുപത്രികളിലെ തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. അതിന് ഇനിയും രണ്ടുമൂന്ന് ആഴ്‌ചകൾ വേണ്ടിവന്നേക്കും. മരണ സംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടിവന്നേക്കാം. മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ 9 ദിവസം പിന്നിട്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടിപിആറിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് രോഗം പകരുന്നത് വീടുകളിൽ നിന്നുതന്നെയാണ്. കൂട്ടുകുടുംബങ്ങൾ ധാരാളമായുള്ളത് ജില്ലയിൽ രോഗവ്യാപന നിരക്ക് കൂട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read also: കോവിഡ് പ്രതിരോധം; ഇന്ത്യക്ക് സഹായവുമായി ബിസിസിഐ