ഇറ്റലി ആസ്‌ഥാനമാക്കിയുള്ള വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യുവ ശാസ്‍ത്രജ്‌ഞനുള്ള പുരസ്‌ക്കാരം പെരിന്തല്‍മണ്ണ സ്വദേശിക്ക്. ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (ICTS-TIFR) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്‍ത്രജ്‌ഞനായ പ്രൊഫ. അജിത്ത് പരമേശ്വരനാണ് പുരസ്‌ക്കാരം സ്വന്തമാക്കിയിരിക്കുന്നത്.
ഫിസിക്കല്‍ സയന്‍സിലെ (TWAS-CAS) യുവ ശാസ്‍ത്രജ്‌ഞനുള്ള അവാര്‍ഡാണ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസ് പ്രൊഫ. അജിത്തിന് നല്‍കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള മികച്ച യുവ ശാസ്‍ത്രജ്‌ഞര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പ്രവചിച്ചിരുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് അജിത്തിന്റെ ഗവേഷണം. ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ ഭൗതിക ശാസ്‍ത്രത്തെയും ജ്യോതിര്‍ ഭൗതികത്തെയും വ്യാപിപ്പിക്കുന്ന ബഹിരാകാശ സമയത്തെ അലകളാണ് അദേഹത്തിന്റെ വിഷയം.
ഇതിന്റെ ആദ്യ നിരീക്ഷണങ്ങള്‍ 2015 ല്‍ ലിഗോ(LIGO) കണ്ടെത്തിയിരുന്നു. 130 കോടി പ്രകാശ വര്‍ഷങ്ങള്‍ അകലെയുള്ള രണ്ടു തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചതു മൂലമുണ്ടായ ഗുരുത്വതരംഗമാണ് അന്നു കണ്ടെത്തിയത്. അജിത്തും ഐസിടിഎസ്-ടിഎഫ്ആറിലെ ഗവേഷണ ഗ്രൂപ്പും നോബല്‍ പുരസ്‌കാരം നേടിയ ഈ കണ്ടുപിടുത്തത്തില്‍ പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബൈനറി തമോദ്വാരങ്ങള്‍ കൂട്ടിമുട്ടുന്നതില്‍ നിന്ന് ഉണ്ടാകുന്ന ഗുരുത്വാകര്‍ഷണ- തരംഗ സിഗ്‌നലുകളെ അടിസ്‌ഥാനമാക്കിയുള്ള കണ്ടുപിടുത്തമാണ് അജിത്ത് നടത്തിയത്. ലിഗോ(LIGO)യുടെ ഈ രീതി ഉപയോഗിച്ച് കണക്കാക്കിയ സൈദ്ധാന്തിക മോഡലുകള്‍ ഇപ്പോള്‍ ഗുരുത്വാകര്‍ഷണ- തരംഗ സിഗ്‌നലുകളുടെ സവിശേഷതകള്‍ വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്നു.
2004 മുതലാണ് അജിത്ത് ലിഗോ(LIGO)യുടെ അംഗമാകുന്നത്. കോട്ടയം എംജി സര്‍വകലാശാലാ ക്യാംപസില്‍ എംഎസ്‌സി ഫിസിക്‌സിനു പഠിക്കുമ്പോള്‍ സമ്മര്‍ ഫെലോഷിപ് ലഭിച്ച് പുണെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സില്‍ അജിത്തെത്തി. ഇതാണ് അദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കലിഫോര്‍ണിയ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു പോസ്‌റ്റ് ഡോക്‌ടറല്‍ ഫെലോഷിപ്, രാമാനുജന്‍ ഫെലോഷിപ് എന്നിവയും അജിത്ത് നേടിയിട്ടുണ്ട്.
Malabar News: ജില്ലയിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം; ഉദ്യോഗസ്‌ഥന് പരിക്ക്