തിരുവനന്തപുരം: പിണറായി സർക്കാർ ഭരണത്തിന്റെ പിടിപ്പുകേട് കൊണ്ട് കെഎസ്ആർടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട്. കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവഗണനയാണ് ഉള്ളത്. ഈ സംവിധാനത്തെ തകർത്തു തരിപ്പണമാക്കി മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.
കെഎസ്ആർടിസി അടച്ചുപൂട്ടലിന്റെ വക്കിലിരിക്കുമ്പോൾ സിൽവർ ലൈനുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ബദൽ പദ്ധതിയെ പറ്റി സർക്കാർ എന്തുപറയുമെന്ന് അറിയാൻ താൽപര്യം ഉണ്ടെന്നും, അതറിഞ്ഞിട്ട് തങ്ങൾ നിലപാട് പറയാമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തിന് സാമ്പത്തിക ദുരന്തവും പാരിസ്‌ഥിതിക ദുരന്തവും ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് സിൽവർ ലൈനിനെ കോൺഗ്രസ് എതിർത്തതെന്നും സതീശൻ വ്യക്‌തമാക്കി.
കെഎസ്ആർടിസിയോട് സർക്കാർ ഒരു ദയയും ഇല്ലാതെയാണ് പെരുമാറുന്നത്. ഇ ശ്രീധരൻ നൽകിയ പേപ്പറിന്റെ പേരിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. സപ്ളൈകോയും പൂട്ടാൻ പോവുകയാണ്. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. സപ്ളൈകോയിൽ സാധനങ്ങൾ കിട്ടാനില്ല. ഇതൊന്നും സർക്കാർ കാണുന്നില്ലേ? മനുഷ്യർ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ സർക്കാരിന്റെ ജോലി എന്താണെന്നും വിഡി സതീശൻ ചോദിച്ചു.
അതേസമയം, ഏക സിവിൽ കോഡ് നിയമത്തിൽ സിപിഎം മലക്കം മറിയുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരുകാലത്ത് നിയമത്തെ പിന്തുണച്ച പാർട്ടിയാണ് സിപിഎം. അന്ന് പാർട്ടിയുടെ തീരുമാനം ശരീയത്ത് പാടില്ലെന്നും ഏകവ്യക്‌തി നിയമം പാസാക്കണമെന്നുമായിരുന്നു. ഒരുമിച്ചു നിലപാടെടുക്കാൻ പോലും സിപിഎമ്മിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജൻ പറഞ്ഞതിൽ വിരോധമില്ല. ഇപിയുടെ പേര് പോലും സെമിനാറിൽ വെച്ചിട്ടില്ല. ഇപി ജയരാജനെ ഒതുക്കാൻ ശ്രമിക്കുകയാണ്. സെമിനാറിൽ ഒന്നിച്ചു ഒരു നിലപാടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏക സിവിൽ കോഡിൽ കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്. മലക്കം മറിഞ്ഞത് സിപിഎം ആണ്. ഏക സിവിൽ കോഡിൽ ഹൈക്കമാൻഡ് നേരത്തെ തീരുമാനം പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കലാപത്തിന് അറുതിയില്ല; മണിപ്പൂരിൽ വിവിധ മേഖലയിൽ വീണ്ടും വെടിവെപ്പ്