തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം ചെയ്യും.
ഡോ. ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സർവീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉൽഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി- സ്വിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് സമ്മാനിക്കും. ഓൺലൈൻ ടിക്കറ്റ് റിസർവേഷന്‍ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന മൊബൈൽ ആപ്പ് വഴിയും ചെയ്യാവുന്നതാണ്.
കെഎസ്ആർടിസി – സ്വിഫ്റ്റ് ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറമുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്സുമാണ് യൂണിഫോമായി ബസിലെ ഡ്രൈവർ കം കണ്ടക്‌ടർ ജീവനക്കാർക്ക് നൽകുക. ഇതിൽ ബസ് ഡ്രൈവ് ചെയ്യുന്നവർ പി- ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോർഡിനൊപ്പം, കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ചിഹ്‌നവും യൂണിഫോം സ്‌പോൺസർ ചെയ്‌ത കമ്പനിയുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് 5.30ന് ബെംഗളൂരുവിലേക്കുള്ള എസി വോൾവോയുടെ നാല് സ്ളീപ്പർ സർവീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവീസുകളുമാണ് ആദ്യ ദിനം നടത്തുക.
വിഷു, ഈസ്‌റ്റർ പ്രമാണിച്ച് കെഎസ്ആർടിസിയും, കെഎസ്ആർടിസി – സ്വിഫ്റ്റും സ്‌പെഷ്യൽ സർവീസുകൾ നടത്തും. സംസ്‌ഥാനത്തിനകത്തും അന്തർ സംസ്‌ഥാന റൂട്ടുകളിലുമാണ് യാത്രക്കാരുടെ ആവശ്യാർഥം യഥേഷ്‌ടം സർവീസുകൾ നടത്തുന്നത്. ആകെ 34 സൂപ്പർ ക്‌ളാസ് ബസുകൾ സാധാരണ സർവീസ് നടത്തുന്നതിൽ അധികമായി ഈ അവധികാലത്ത് കൂടുതൽ സർവീസുകളും നടത്തും.
Most Read: കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്; കെവി തോമസിന് നിർണായകം