മലപ്പുറം: ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി രാജഭീഷണി മുഴക്കി എന്ന വാർത്ത തള്ളി ജനറൽ സെക്രട്ടറി പിഎംഎ സലാം. വാർത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്‌ലിം ലീഗിൽ ഏതെങ്കിലും നേതാവ് ഒറ്റയ്‌ക്ക് തീരുമാനമെടുക്കുന്ന പതിവില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകിയ സമരങ്ങൾ ഏതൊക്കെയെന്ന് എല്ലാവർക്കും അറിയാം.
പാർട്ടി സംസ്‌ഥാന അധ്യക്ഷൻ നടത്തിയ സൗഹാർദ്ദ സംഗമങ്ങൾ വിമർശനത്തിനുള്ള വേദി ആയിരുന്നില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. ലീഗ് ജനാധിത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായ പ്രകടങ്ങൾ പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായി. എന്നാല്‍ വ്യക്‌തിപരമായ വിമർശനങ്ങൾ ഉണ്ടായിരുന്നില്ല.
ചന്ദ്രികയിലെ കടങ്ങൾ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായമാണ്. അത് യോഗത്തിലുണ്ടായി. ലീഗിന്റെ സൗഹാർദ്ദ സംഗമം സർക്കാരിന് എതിരെയുള്ളതായിരുന്നില്ല. പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്‌തമാക്കി.
Read Also: ക്ഷേത്രവളപ്പിൽ ഇറച്ചി എറിഞ്ഞു; യുപിയിൽ മൂന്ന് മാംസക്കടകൾക്ക് തീയിട്ടു