ലഖ്‌നൗ: ലഖിംപൂർ ഖേരിയിലെ സംഘർഷ പ്രദേശത്ത് രാഷ്‌ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. നിലവിൽ പ്രദേശത്ത് സംഘർഷാവസ്‌ഥ ഇല്ലാത്ത സാഹചര്യത്തിൽ രാഷ്‌ട്രീയ നേതാക്കളുടെ സന്ദർശനം തടയേണ്ടതില്ല എന്നാണ് നിലവിലെ ധാരണ. ഉത്തർപ്രദേശ് പോലീസ് നൽകിയ റിപ്പോർട് അടിസ്‌ഥാനത്തിലാകും അന്തിമ തീരുമാനം.
സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ കാണാനാണ് നേതാക്കളുടെ സന്ദർശനം. സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കളെ തടഞ്ഞ് രാഷ്‌ട്രീയ മുതലെടുപ്പിന് അവസരം നൽകേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്.
കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് വാഹനം കയറി കർഷകർ ഉൾപ്പടെ 9 പേർ മരിച്ച സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. കൂടാതെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.
Read also: മകൻ അറസ്‌റ്റിലായതിന് പിതാവിനെ ക്രൂശിക്കുന്നത് എന്തിന്? തരൂർ