കവരത്തി: ലക്ഷദ്വീപിൽ പുതുതായി നടപ്പാക്കിയ നിയമങ്ങളെല്ലാം കരട് നിയമങ്ങളാണെന്നും, അന്തിമ തീരുമാനം ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമാണെന്നും ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ലക്ഷദ്വീപിലെ സ്‌ഥിതിഗതികളെ കുറിച്ച് ആശങ്ക പങ്കുവച്ച സാഹചര്യത്തിലാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഓഫീസ് വിശദീകരണം നൽകിയത്.
ദ്വീപിൽ നടപ്പാക്കിയ വിവാദ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ബിജെപി യുവജന സംഘടനയിൽ നിന്ന് കൂട്ടരാജി നടന്നതായി വാർത്തകൾ പുറത്തു വന്നതോടെയാണ് പ്രഫുൽ കെ പട്ടേൽ വിശദീകരണം നൽകാൻ നിർബന്ധിതനായത്. ബീഫ് നിരോധനം, ഗുണ്ടാ നിയമം തുടങ്ങിയവയെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ഇനിയും സമയം അവശേഷിക്കുന്നുണ്ട്. എതിരഭിപ്രായങ്ങൾ അഡ്‌മിനിസ്ട്രേറ്ററെ അറിയിക്കാമെന്നും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.
എന്നാൽ ബിജെപിയിൽ നിന്ന് തന്നെ കടുത്ത എതിർപ്പാണ് നരേന്ദ്ര മോദിയുടെ വിശ്വസ്‌തന് നേരെ ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ. ബിജെപി ദേശീയ നേതൃത്വത്തിലെ പലർക്കും പ്രഫുൽ പട്ടേലിന്റെ നയങ്ങളോട് താൽപര്യമില്ല. ദാദ്ര നാഗർഹവേലിയിൽ നിന്നുള്ള ലോക്‌സഭാ അംഗം മോഹൻ ദേൽക്കറിന്റെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടതോടെ അടുത്തിടെ ഈ ഭിന്നത പരസ്യമായിരുന്നു. അതിന് പുറമെയാണ് രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന നിലയിലേക്ക് ലക്ഷദ്വീപിലെ വിഷയങ്ങൾ വിവാദമായത്.
അഡ്‌മിനിസ്ട്രേറ്ററെ തൽസ്‌ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും രാഷ്‌ട്രപതിക്കും പരാതികൾ ലഭിച്ചിട്ടുണ്ട്. അഡ്‌മിനിസ്ട്രേറ്റർ ഏകാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും ജനവിരുദ്ധ നയങ്ങൾ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടും ബിജെപി ലക്ഷദ്വീപ് ഘടകം പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു.
ദാമൻ ദിയു, ദാദ്ര നാഗർഹവേലിയിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. അവിടുത്തെ ബിജെപി ഘടകവും അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ പ്രതിഷേധം അറിയിച്ചിരുന്നു. പാർട്ടിക്കുള്ളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഇത്രയേറെ എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ കരിനിയമങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Read Also: ലക്ഷദ്വീപ് ജനതയെ അപഹസിക്കൽ; ബിജെപിയുടെ യുവസംഘടനയിൽ കൂട്ടരാജി