കവരത്തി: പ്രഫുൽ ഖോഡ പട്ടേലിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ബിജെപി ഘടകം പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ കൂട്ടരാജിയും. ലക്ഷദ്വീപ് ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവ മോ൪ച്ചയിൽ നിന്നാണ് എട്ട് പ്രവർത്തകരുടെ കൂട്ടരാജി.
ലക്ഷദ്വീപ് യുവമോ൪ച്ച ഘടകം ജനറൽ സെക്രട്ടറി പാപ്പാടം മുഹമ്മദ് ഹാഷിം ഉൾപ്പടെ എട്ട് പേരാണ് ലക്ഷദ്വീപിന്റെ ചുമതല വഹിക്കുന്ന ദേശീയ നേതാവ് എപി അബ്‌ദുള്ളകുട്ടിക്ക് രാജി കൈമാറിയത്. ദ്വീപിൽ ബിജെപിയും ജനാധിപത്യ മുഖമുള്ള ഇവരുടെ പോഷക സംഘടനകളും വേരുപിടിച്ചു വരുമ്പോഴാണ് കൂട്ടരാജി എന്നത് ബിജെപിയുടെ സംസ്‌ഥാന-ദേശീയ നേതാക്കളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ദശാബ്‌ദങ്ങൾ നീണ്ട പ്രവർത്തനങ്ങൾ കൊണ്ടാണ് ദ്വീപിലെ മുസ്‌ലിം സമൂഹത്തിനിടയിൽ ബിജെപി വേരുറപ്പിച്ചു തുടങ്ങിയിരുന്നത്.
ദ്വീപ് ജനതയെ ചാനലുകളിലും മറ്റും തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് കേട്ട് പാർട്ടിയിൽ തുടരാൻ അഭിമാനം അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് രാജി. മുൻ കാ൪ഷിക മേധാവിയും ഭരണകൂടത്തിലെ മുതി൪ന്ന റിട്ടയേഡ് ഉദ്യോഗസ്‌ഥനും ബിജെപി മുൻ സംസ്‌ഥാന ഉപമേധാവിയും കൂടിയായ എംസി മുത്തുകോയ കവരത്തി, മുൻ സംസ്‌ഥാന ട്രഷറ൪ ബി ശുക്കൂ൪ കവരത്തി, കവരത്തി ദ്വീപ് മുൻ യൂണിറ്റ് പ്രസിഡണ്ട് എംഐ മുഹമ്മദ്, അംഗങ്ങളായ പിപി ജംഹ൪ കവരത്തി, എൻ അൻവ൪ ഹുസൈൻ കവരത്തി, എൻ അഫ്‌സൽ കവരത്തി, റമീസ് എൻ കവരത്തി എന്നിവരാണ് രാജിനൽകിയത്.
ബിജെപി ജനറല്‍ സെക്രട്ടറി എച്ച്‌കെ മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ലക്ഷദ്വീപിന്റെ നിലവിലെ അവസ്‌ഥ പരിതാപകരമാണെന്നും ദ്വീപുകളിലെ ആളുകളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലെന്നും ചൂണ്ടിക്കാട്ടി ഏപ്രില്‍ 20നാണ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നത്. ഗുണ്ടാ ആക്‌ട് വേണ്ടതില്ല എന്നും ബീഫ് നിരോധനം ദ്വീപിൽ നടപ്പിലാക്കരുതെന്നും കർഷകർക്കു നൽകി വന്ന സഹായങ്ങൾ പുനരാരംഭിക്കണമെന്നും കത്തിൽ പറഞ്ഞിരുന്നു.
Most Read: ഫേസ്ബുക് നിലക്കില്ല: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണ്; എഫ്‌ബി അധികൃതർ