കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
കോർപറേഷൻ പരിധിയിൽ നിലവിൽ 60 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായും കോർപറേഷൻ പരിധിയിൽ നിലവിൽ 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 10 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.
ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ അനാവശ്യമായി പൊതുജനം പുറത്തിറങ്ങാൻ പാടില്ല.
അവശ്യവസ്‌തു സേവനങ്ങളുടെ കടകളും സ്‌ഥാപനങ്ങളും മാത്രം വൈകീട്ട് 7 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ രാത്രി 7.30 വരെ പാഴ്‌സൽ വിതരണം അനുവദിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥാപനങ്ങളും സാധാരണനിലയിൽ പ്രവർത്തിക്കും. വാർഡുകളിൽ ബാരിക്കേഡുകൾ വെച്ച് ഗതാഗതം നിയന്ത്രിക്കും.
Read also: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം; രജിസ്ട്രേഷൻ ആരംഭിച്ചു