തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത ലോറി പിടികൂടി. നിർമാണ കമ്പനി കരാർ ഏറ്റെടുത്ത ടോറസ് ലോറിയാണ് പീച്ചി പോലീസ് പിടികൂടിയത്. ലോറി ഡ്രൈവർ ചുവന്നമണ്ണ് സ്വദേശി ജിനേഷിനെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മണ്ണ് ഇറക്കിയ ശേഷം ലോറിയുടെ പിൻഭാഗം താഴ്‌ത്താൻ മറന്നു പോയതാണ് ലൈറ്റുകൾ തകരാൻ കാരണമായതെന്ന് ഡ്രൈവർ വിശദീകരിച്ചു. പത്ത് ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി പിറക് വശം ഉയർത്തി തുരങ്കത്തിന് ഇടത് വശത്തുള്ള എൽഇഡി ലൈറ്റ് പാനൽ ഇടിച്ച് താഴെ ഇടുകയായിരുന്നു. ഒന്നാം തുരങ്കത്തിലെ 104 ലൈറ്റുകൾ ടിപ്പർ ലോറി തകർത്തു. കൂടാതെ, നിരീക്ഷണ ക്യാമറ, സെൻസറിങ് സിസ്‌റ്റം എന്നിവ പൂർണമായും നശിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്‌ടം ഉണ്ടായതായി ദേശീയ പാതാ അതോറിറ്റിയുടെ ഇലക്‌ട്രിക്കൽ വിഭാഗം വ്യക്‌തമാക്കി.
സംഭവത്തിന് ശേഷം തുരങ്കത്തിലെ 90 മീറ്റർ ദൂരത്തോളം വെളിച്ച സംവിധാനം തകരാറിലായി. ഇടിച്ച ശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടിയത്. തുരങ്കത്തിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. അതേസമയം, തകർന്ന ലൈറ്റുകൾ ഓർഡർ ചെയ്‌ത് വരുത്താൻ കാലതാമസം എടുക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
Most Read: പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആശങ്ക വേണ്ട; അവസരമൊരുക്കി എംജി സർവകലാശാല