മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് 1.15 കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ അടിയന്തര കൗണ്‍സില്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ മുജീബ് കാടേരി അറിയിച്ചു.
കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ വാര്‍ഡ് തലങ്ങളില്‍ ആര്‍ആര്‍ടി രൂപീകരിച്ചുള്ള പ്രവര്‍ത്തനം, രോഗികളുടെ വീട്ടില്‍ ചെന്ന് ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിങ് വൈദ്യസഹായം നല്‍കുന്ന ‘ഡോക്‌ടർ അറ്റ് ഡോര്‍’, അനാരോഗ്യമുള്ള രോഗികള്‍ക്കായുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീം, ആംബുലന്‍സ്, ഡോക്‌ടർ, നഴ്‌സുമാര്‍, ഓക്‌സിജന്‍ അടക്കം വീടുകളില്‍ സഹായത്തിനായി എത്തുന്ന പദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ താലൂക്ക് ആശുപത്രിയില്‍ 1.10 കോടി രൂപ ചിലവില്‍, 80 കിടക്കകളുള്ള ഓക്‌സിജന്‍ സൗകര്യത്തോടെയുള്ള പ്രത്യേക കോവിഡ് ആശുപത്രിയിലേക്ക് ഡോക്‌ടർമാര്‍ ഉള്‍പ്പടെയുള്ള സ്‌റ്റാഫിനെ നിയമിക്കാനും തീരുമാനമായി.
അതേസമയം ടൗണ്‍ഹാളില്‍ ജില്ലാ സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് 80 കിടക്കകളുള്ള സെക്കന്‍ഡറി ട്രീറ്റ്‌മെന്റ് സെന്റര്‍ അടുത്ത തിങ്കളാഴ്‌ച തുറക്കുമെന്നും ചെയർമാൻ അറിയിച്ചു. ഓണ്‍ലൈനില്‍ ഐഎംഎയുടെ സഹകരണത്തോടെ 24 മണിക്കൂര്‍ ടെലി മെഡിസിന്‍ സംവിധാനമുള്ള കോള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. ഓക്‌സിമീറ്റര്‍ ചലഞ്ച് വഴി ലഭിച്ച മീറ്ററുകള്‍ വാര്‍ഡുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയതായും നഗരസഭാ അധികൃതർ അറിയിച്ചു.
Malabar News: അനധികൃത മൽസ്യ വിൽപന; രണ്ട് ലോറികൾ പിടിച്ചെടുത്തു; 9000 രൂപ പിഴ