മലപ്പുറം: മലപ്പുറത്തിന്റെ ഒരു പ്രദേശമാകെ പാല്‍ക്കടലാക്കി മാറ്റി കേരള മുസ്‌ലിം ജമാഅത്ത് സുന്നി ആദര്‍ശ സമ്മേളനത്തിന് പരിസമാപ്‌തി. സംഘാടന മികവ്കൊണ്ട് ശ്രദ്ധേയമായ പരിപാടി കോവിഡിന് ശേഷം മലപ്പുറം കണ്ട ഏറ്റവും വലിയ സമ്മേളനമായി മാറി.
പ്രാഥമിക കര്‍മങ്ങള്‍ക്കും അംഗസ്‌നാനത്തിനും നിസ്‌കാരത്തിനും ഒരുക്കിയ സൗകര്യങ്ങള്‍ സമ്മേളനത്തിനെത്തിയ പതിനായിരങ്ങൾക്ക് അനുഗ്രഹമായി. ഒരേ മനസും ഹൃദയവുമായി, തൂവെള്ള വസ്‌ത്രത്തിൽ പതിനായിരങ്ങൾ അണിനിരന്ന നിസ്‌കാരവും സമ്മേളനവും അപൂര്‍വ അനുഭൂതിയായെന്ന് ഓരോ പ്രവർത്തകരും സാക്ഷ്യപ്പെടുത്തിയ പരിപാടിക്ക് സമസ്‌ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ മെഡിക്കല്‍, ആംബുലന്‍സ് സംവിധാനങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നത് അധികൃതരുടെ ശ്രദ്ധപിടിച്ചുപറ്റി. സംഘാടകർ നഗരിയിലും പരിസരങ്ങളിലും നൂറുകണക്കിന് വളണ്ടിയര്‍മാരുടെ സേവനം ഒരുക്കിയതും സമ്മേളനത്തിന്റെ ആസൂത്രണ മികവ് വിളിച്ചു പറയുന്നതായിരുന്നു.
വൈകിട്ട് 4.30ന് ആരംഭിച്ച സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്‌തു. സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിർവഹിച്ചു. സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ, സി മുഹമ്മദ് ഫൈസി, സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.
എസ്‌എംഎ സംസ്‌ഥാന പ്രസിഡന്റ് കെകെ അഹമദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, റഹ്‍മത്തുള്ള സഖാഫി എളമരം, ഡോ. അബ്‌ദുൽ ഹകീം അസ്ഹരി, എന്‍ അലി അബ്‌ദുള്ള, ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി, പിഎം മുസ്‌തഫ മാസ്‌റ്റർ കോഡൂര്‍, എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡന്റ് കെവൈ നിസാമുദ്ദീന്‍ ഫാളിലി തുടങ്ങിയ സംഘടനാ പ്രമുഖരും സമ്മേളനത്തിൽ സംസാരിച്ചു.
Most Read: കോഴിമുട്ട മയോണൈസ് അപകടകരം; ആരോഗ്യവകുപ്പ്