കൊച്ചി: ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ജീവനക്കാരെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘം ശേഖരിച്ച തെളിവുകള്‍ പരിശോധനക്ക് അയക്കും. ചില ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്‌തേക്കും.
കഴിഞ്ഞ ദിവസം സംഭവവുമായി സസ്‌പെന്‍ഡ് ചെയ്‌ത അധ്യാപകന്‍ സംഗമേശിനെ തിരിച്ചെടുത്തിരുന്നു. ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്‌തമായി. സര്‍വകലാശാലയിലെ ഉദ്യോഗസ്‌ഥർ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്നും സംശയമുണ്ട്.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് കാണാതായ പിജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരക്കടലാസുകൾ പരീക്ഷാ വിഭാഗം ഓഫീസിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സര്‍വകലാശാല അധികൃതര്‍ തന്നെയാണ് പേപ്പര്‍ കണ്ടെത്തിയ വിവരം പോലീസിനെ വിളിച്ചറിയിച്ചത്.
സംഭവത്തില്‍ അകാരണമായി സസ്‌പെന്‍ഡ് ചെയ്‌ത അധ്യാപകന്‍ കെഎ സംഗമേശനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടന നിരാഹാര സമരം തുടരുന്നതിനിടെയായിരുന്നു ഉത്തരക്കടലാസ് കണ്ടെത്തിയത്. സംഭവത്തില്‍ സസ്‌പെൻഷൻ പിന്‍വലിച്ചതോടെ സര്‍വകലാശാലയിലെത്തിയ കെഎ സംഗമേശന് അധ്യാപകര്‍ സ്വീകരണം നല്‍കി.
Also Read: ‘അംഗീകരിക്കുന്നു’; നിയമസഭാ കയ്യാങ്കളി കേസിലെ വിധിയിൽ വി ശിവൻകുട്ടി