ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാൻ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം മാറ്റി. സിമന്റുപാലത്തു നിന്നും 301 കോളനിയിലേക്കാണ് ആനകളെ മാറ്റിയത്. ആൾക്കൂട്ടം കുങ്കിയാനകളെ പ്രകോപിതർ ആക്കുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്‌നമായി മാറുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌ഥലം മാറ്റിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കൂടാനുള്ള അനിശ്‌ചിതത്വം ഇപ്പോഴും തുടരുകയാണ്. വിക്രം, സൂര്യൻ, കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ സിമന്റുപാലത്ത് എത്തിയിട്ട് ആഴ്‌ചകളായി. ഒപ്പം 25 അംഗ ദൗത്യസംഘവും. സ്വകാര്യ എസ്‌റ്റേറ്റിലാണ് ക്യാംപ് സജ്‌ജമാക്കിയിരിക്കുന്നത്. ദൗത്യം നീണ്ടതോടെ എസ്‌റ്റേറ്റിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.
കുങ്കിത്താവളം വഴിയരികിൽ തന്നെ ആയതിനാൽ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ആനകളെ കാണുന്നതിനും ചിത്രം പകർത്തുന്നതിനും എത്തുന്നത്. ഇതോടെയാണ് സിമന്റുപാലത്തെ ക്യാംപ് 301 കോളനിയിലേക്ക് മാറ്റാൻ വനംവകുപ്പ് തീരുമാനിച്ചത്. അതേസമയം, അരിക്കൊമ്പനും ചക്കക്കൊമ്പനും ദിവസങ്ങളായി സിമന്റു പാലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതൻ ആക്കുന്നുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആനപ്രേമികളുടെ തടസ ഹരജിയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും അവർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണെന്നും മന്ത്രി ആരോപിച്ചു. ഒരുവശത്ത് ജനം മറുവശത്ത് വന്യജീവികൾ. ഇടയിൽ സർക്കാർ. ഈ വിഷയത്തിൽ പ്രായോഗിക പരിഹാരമാണ് വേണ്ടതെന്നും കോടതി ഉത്തരവ് ഉണ്ടായ വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കുക എന്നതല്ലാതെ എന്താണ് പോംവഴിയെന്നും മന്ത്രി ചോദിച്ചു.
Most Read: രാഹുൽ ഗാന്ധി ഇന്ന് കോലാറിൽ’ ; വിവാദ വേദിയിലേക്ക് വീണ്ടും