കോഴിക്കോട്: തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ കോൺഗ്രസ് ആത്‌മപരിശോധന നടത്തണമെന്ന് എംകെ മുനീർ. മുസ്‌ലിം ലീഗിന് തെറ്റ് പറ്റിയോയെന്ന് ഞങ്ങൾ ആത്‌മപരിശോധന നടത്തുന്നതുപോലെ കോൺഗ്രസ് അതിശക്‌തമായ ആത്‌മപരിശോധന നടത്തണം. അത് കോൺഗ്രസിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും നിലനിൽപ്പിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കൃത്യമായ ധ്രുവീകരണമുണ്ടാക്കാൻ പിണറായി വിജയൻ ശ്രമിച്ചുവെന്നതിൽ ആർക്കും സംശയമില്ല. എസ്‌ഡിപിഐ അടക്കമുള്ള സംഘടനകളെ അദ്ദേഹം പ്രോൽസാഹിപ്പിച്ചു. നേമത്ത് എസ്‌ഡിപിഐ എടുത്ത നിലപാട് ഒരു മണ്ഡലത്തിൽ മാത്രമായി എടുത്ത നിലപാടായി കാണുന്നില്ല. പല മണ്ഡലങ്ങളിലും അങ്ങനെയുള്ള അന്തർധാരകൾ ഉണ്ടായിട്ടുണ്ടെന്നും എംകെ മുനീർ ആരോപിച്ചു.
മറ്റു പാർട്ടികൾക്ക് നേരിടേണ്ടി വന്ന തിരിച്ചടികൾ നോക്കുമ്പോൾ അധികം പരിക്കില്ലാതെ പിടിച്ചുനിൽക്കാൻ മുസ്‌ലിം ലീഗിന് സാധിച്ചുവെന്ന് എംകെ മുനീർ പറഞ്ഞു. സ്വമേധയാ കോഴിക്കോട് സൗത്ത് വിട്ടുപോയതല്ല, പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് കൊടുവള്ളിയിൽ നിന്ന് മൽസരിച്ചത്.
കോഴിക്കോട് സൗത്ത് അനുകൂലമായി നിന്ന മണ്ഡലമാണെന്നും എന്തുകൊണ്ട് തോൽവി സംഭവിച്ചുവെന്ന് ആഴത്തിൽ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വനിതാ സ്‌ഥാനാർഥിയെ പരീക്ഷിച്ചതാണോ കോഴിക്കോട് സൗത്തിലെ പരാജയത്തിന് കാരണമെന്ന ചോദ്യത്തിന് അങ്ങനെ വിലയിരുത്തേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
Read also: തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായത് സംഘടനാ ദൗര്‍ബല്യം; കെഎന്‍എ ഖാദര്‍