മലപ്പുറം: ജില്ലയിലെ വണ്ടൂരില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച ടിപി സുൽഫത്ത് 56 വോട്ടുമായി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥി സീനത്താണ് ഈ സീറ്റിൽ വിജയിച്ചത്. 961 വോട്ടുകള്‍ ഇവർക്ക് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥി അന്‍സ് രാജന് 650 വോട്ടുൾ ലഭിച്ചു. വണ്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിൽ നിന്നാണ് ബിജെപി സ്‌ഥാനാർഥിയായി സുൽഫത്ത് മൽസരിച്ചിരുന്നത്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാസമ്പന്നയും യുവതിയുമായ ഇവരുടെ സ്‌ഥാനാർഥിത്വം ബിജെപി ദേശീയമായി ഉപയോഗപ്പെടുത്തുന്ന ‘പിആർ’ ആയുധമാണ്. അതുകൊണ്ട് തന്നെ വലിയ ശ്രദ്ധ നേടിയ ബിജെപിയുടെ സ്‌ഥാനാർഥികളിൽ ഒരാളായിരുന്നു വാണിയമ്പലം കൂറ്റമ്പാറ സ്വദേശിനി സുൽഫത്ത്.
മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് സുൽഫത്ത് മുൻപ് പറഞ്ഞിട്ടുണ്ട്. പതിനഞ്ചാം വയസിൽ വിവാഹിതയായ തനിക്ക് കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബിനിയായതിന്റെ പ്രയാസം ശരിക്കുമറിയാമെന്നും മുത്തലാഖ് നിരോധനവും പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിക്കാനുള്ള തീരുമാനവും മോദിയുടെ ധീരനടപടികളാണെന്നും ഇതാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്നുമാണ് ബിജെപി സ്‌നേഹത്തിന് കാരണമായി ഇവർ ചൂണ്ടിക്കാണിച്ചിരുന്നത്.
പ്രദേശത്തെ പ്രമുഖ ബിസിനസ് കുടുംബാംഗമായ സുൽഫത്തിന് പ്രവാസിയായ ഭർത്താവും വിദ്യാർഥികളായ രണ്ട് മക്കളുണ്ട്. സുൽഫത്ത് പാട്ടുകാരി കൂടിയാണ്. ഭർത്താവും വീട്ടുകാരും മുസ്‌ലിം ലീഗുകാരാണ്. താൻ മൽസരിക്കുന്നതിനെ കുടുംബം എതിർത്തിട്ടില്ല എന്നും വ്യക്‌തിപരമായ തീരുമാനമായാണ് കുടുംബം ഇതിനെ കാണുന്നതെന്നും സുൽഫത്ത് പറഞ്ഞിരുന്നു. വണ്ടൂരില്‍ ആകെയുള്ള 15 വാര്‍ഡുകളില്‍ എട്ട് സീറ്റുകളും യുഡിഎഫ് നേടിയിട്ടുണ്ട്. ഏഴ് സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്.
Most Read: കര്‍ഷക സമരം ശക്‌തമാകുന്നു; കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം