ഇടുക്കി: കുമളിയിൽ ഏലം കർഷകരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ ചെറിയാൻ, ബീറ്റ് ഓഫിസർ എ രാജു എന്നിവർക്കാണ് സസ്‌പെൻഷൻ.
വനംവകുപ്പിന്റെ ഓണപ്പിരിവ് സംബന്ധിച്ച വാർത്ത മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്‌ഥർ ടാക്‌സി വാഹനങ്ങളിൽ എത്തിയാണ് ഏലം കർഷകരിൽ നിന്ന് പണം പിരിച്ചിരുന്നത്. കുറഞ്ഞ തുക നൽകുന്ന കർഷകർക്ക് നേരെ ഉദ്യോഗസ്‌ഥർ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
മേഖലയിൽ ഇത്തരത്തിലുള്ള പണപ്പിരിവ് വ്യാപകമാണെന്ന് കർഷകർ പറയുന്നു. ഏലത്തിന് വിലകുറഞ്ഞ് നിൽക്കുന്ന സമയത്താണ് ഓണപ്പിരിവെന്ന് പറഞ്ഞ് ഉദ്യോഗസ്‌ഥരുടെ ചൂഷണം.
Also Read: ‘മാസ്‌കിട്ടോണം, അകന്ന് നിന്നോണം’; വീട്ടിലെ ആഘോഷങ്ങൾക്കും വേണം കരുതൽ