തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെയും വൈകുന്നേരം 7 മുതൽ 9 വരെയും സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്‌ന സവാരി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്നാൽ, സ്‌റ്റേഷനറി കടകള്‍ തുറക്കാന്‍ അനുവാദമില്ല. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കൂ. മറ്റുള്ളവർക്ക് ഉൽപന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യമായ സര്‍ക്കാര്‍ ജീവനക്കാര്‍, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാര്‍ എന്നിവര്‍ ഓഫിസിൽ ഹാജരാകണം. 2021 ജൂണ്‍ ഏഴു മുതല്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍, കമ്പനികള്‍ ഉൾപ്പടെ എല്ലാ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാര്‍ ഓഫിസുകൾക്കും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. വ്യാവസായിക സ്‌ഥാപനങ്ങള്‍ക്കും ഉല്‍പാദന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇത് സേവന മേഖലക്ക് ബാധകമല്ല.
പരിശീലനത്തില്‍ പങ്കെടുക്കുന്ന പോലീസ് ട്രെയിനികള്‍, സാമൂഹ്യസന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്‌റ്റർ ചെയ്‌ത് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ഐഎംഡിയുടെ ഫീല്‍ഡ് സ്‌റ്റാഫ്, കൊച്ചി മെട്രോയിലെ ഫീല്‍ഡ് സ്‌റ്റാഫ്, കൊച്ചി വാട്ടര്‍ മെട്രോ ഫീല്‍ഡ് സ്‌റ്റാഫ് എന്നിവരെ വാക്‌സിനേഷന്‍ ഫ്രണ്ട്‌ലൈന്‍ തൊഴിലാളികളായി പരിഗണിക്കും.
പഠനാവശ്യങ്ങള്‍ക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവര്‍ക്ക് നല്‍കിയ വാക്‌സിനേഷന്‍ ഇളവുകള്‍ ഹജ്‌ജ് തീര്‍ഥാടകര്‍ക്കും നല്‍കും. 40 വയസിന് മുകളിലുള്ളവര്‍ക്ക് എസ്എംഎസ് അയക്കുന്ന മുറയ്‌ക്ക് വാക്‌സിൻ നല്‍കും. ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നോക്കാതെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
National News: സെൻട്രൽ വിസ്‌ത പദ്ധതി; കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി