തിരുവനന്തപുരം: ഐഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നത് സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെ പ്രതിഫലനമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസ്‌റ്റ് ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണമാണെന്നും സ്വർണം, ഡോളർ, ഐ ഫോൺ എന്നിവയൊക്കെ ഇന്ന് സിപിഎം നേതാക്കളുടെ പര്യായമായി മാറിയെന്നും മുല്ലപ്പള്ളി വിമർശിച്ചു.
ഐ ഫോൺ വിവാദം ആരംഭിച്ചപ്പോൾ അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മേൽ കെട്ടിവെക്കാൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പത്രസമ്മേളനം വരെ നടത്തി. തന്റെ ഭാര്യയുടെ കയ്യിൽ ആ ഫോൺ ഉണ്ടെന്ന് അറിഞ്ഞ് ഒരു മുഴം മുന്നേ എറിയുകയാണ് കോടിയേരി ചെയ്‌തത്.
സിപിഎം നേതൃത്വത്തിന്റെ അപചയത്തിനെതിരെ അണികൾക്കിടയിൽ വൻ പ്രതിഷേധം ആളിക്കത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കട്ടൻ ചായക്കും പരിപ്പുവടക്കും പകരം വൻ ബിസിനസ് സംരംഭങ്ങളും വൻകിട സംരംഭകരുമായുള്ള കൂട്ടുകെട്ടുമാണ് ഇപ്പോൾ സിപിഎമ്മിനെ മുന്നോട്ട് നയിക്കുന്നത്. സിപിഎം നേതാക്കളുടെ നൂറുകണക്കിന് ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുന്നത് കേരളം കണ്ടതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Also Read: ഐസക്കിനെയും സുധാകരനെയും മൽസരിപ്പിക്കില്ല; തീരുമാനത്തിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ