പൈനാവ്: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി. പാതിരാത്രി ഡാം തുറക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് ശുദ്ധമര്യാദകേട് ആണെന്ന് അദ്ദേഹം പ്രതികരിച്ചു.
മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും എംഎം മണി ചൂണ്ടിക്കാട്ടി. ഇത് പറയാൻ ആർജവമില്ലാത്ത എംപിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്ന് എംഎം മണി പറഞ്ഞിരുന്നു. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച മുല്ലപ്പെരിയാറിന്റെ അകം കാലിയായി. വിഷയത്തിൽ തമിഴ്‌നാട് രാഷ്‌ട്രീയം കളിക്കുകയാണെന്നും നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസത്തിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞിരുന്നു,
ഇതിനിടെ, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും തുറന്നു. 9 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 5668 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. 141.90 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമായി തന്നെ തുടരുകയാണ്. സംസ്‌ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Also Read: പരസ്യവിചാരണ: മാപ്പ് പറഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥ; സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ്