ചെന്നൈ: സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെജെ ജോയ്, 200ലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
1975ൽ പുറത്തിറങ്ങിയ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് കെജെ ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കീബോർഡ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ എഴുപതുകളിൽ സിനിമയിൽ എത്തിച്ചത് ഇദ്ദേഹമാണ്. മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസിഷ്യൻ എന്നാണ് സംഗീതലോകം കെജെ ജോയിയെ വിശേഷിപ്പിച്ചിരുന്നത്.
ഇവനെന്റെ പ്രിയ പുത്രൻ, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്‌തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുന്നൂറിലധികം സിനിമകൾക്ക് ജോയ് സംഗീതമൊരുക്കി. കെജെ ജോയിയുടെ 77ആം ജൻമദിനത്തിൽ അദ്ദേഹം സംഗീത സംവിധാനം ചെയ്‌ത പാട്ടുകൾ പാടി ‘പാട്ടുപീടിക’ എന്ന സംഗീത കൂട്ടായ്‌മ ആദരമർപ്പിച്ചിരുന്നു. ഈ പരിപാടിയിൽ ജോയ് പങ്കെടുത്തിരുന്നു.
Most Read| പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും; സന്നിധാനത്ത് ഭക്‌തജന പ്രവാഹം