ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങൾ. ഇതിനിടെ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ ഏരിയയിൽ അഞ്ച് പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മിനസോട്ടയിലും കൊളറാഡോയിലുമാണ് കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്. തുടർന്ന് ഗവർണർ കാത്തി ഹോച്ചുൾ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതായി ന്യൂയോർക്ക് സിറ്റി ഹെൽത്ത് കമ്മീഷണർ ഡേവിഡ് ചോക്ഷി പറഞ്ഞു. പരിശോധനകൾ വർധിപ്പിക്കുമെന്നും ചോക്ഷി അറിയിച്ചു. ദക്ഷിണാഫ്രിക്കയിലേക്കോ വകഭേദം റിപ്പോർട് ചെയ്‌തിട്ടുള്ള മറ്റ് രാജ്യങ്ങളിലേക്കോ യാത്ര ചെയ്‌തവർക്ക് മാത്രമല്ല ഒമൈക്രോൺ സ്‌ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ, പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഇത് ഇപ്പോഴുമൊരു പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. പക്ഷേ, ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും ഡേവിഡ് ചോക്ഷി അറിയിച്ചു.
അതേസമയം, ഒമൈക്രോണിനെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. ഒമൈക്രോണിനെയും മറ്റൊരു കോവിഡ് വകഭേദമായ ഡെൽറ്റയേയും ചെറുക്കുന്നതിനായി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ നേതൃത്വത്തിൽ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. മാർച്ച് 18 വരെ ആഭ്യന്തര ഫ്‌ളൈറ്റുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. വീടുകളിൽ സൗജന്യ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനം വിപുലീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: കോൺഗ്രസില്ലാത്ത യുപിഎ ആത്‌മാവില്ലാത്ത ശരീരം; മമതയോട് കബിൽ സിബൽ