തിരുവനന്തപുരം: വസ്‌തു ഒഴിപ്പിക്കാനാണ് അവർ വന്നത്. ഒഴിപ്പിക്കരുതെന്ന ഹരജി അപ്പോൾ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ നേരത്തെ ക്ഷമ കാണിച്ചിരുന്നുവെങ്കിൽ രണ്ട് ജീവനുകൾ രക്ഷിക്കാമായിരുന്നു, രണ്ട് കുട്ടികൾ അനാഥരാകില്ലായിരുന്നു.
ഡിസംബർ 22ന് ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്നതിന് മുൻപേ നെയ്യാറ്റിൻകര നേട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്തേക്ക് തീ പടർന്നിരുന്നു. തൊട്ടുപിന്നാലെ രാജനെയും കുടുംബത്തെയും ജനുവരി 15 വരെ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും വന്നു. എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും ഉത്തരവിൽ നിർദേശിച്ചു.
ഹൈക്കോടതിയുടെ ഉത്തരവിന്റെ പകർപ്പ് എത്തുന്നതിന് അരമണിക്കൂർ മുൻപാണ് പോലീസും അഭിഭാഷക കമ്മീഷനും വസ്‌തു ഒഴിപ്പിക്കാൻ എത്തുന്നത്. സ്‌റ്റേ ഉത്തരവിന്റെ പകർപ്പ് എത്തിക്കാമെന്ന് പറഞ്ഞിട്ട് പോലും ക്ഷമ കാണിക്കാതെ ഉച്ചഭക്ഷണത്തിന് മുന്നിലിരുന്ന രാജനെ പോലീസ് വീട്ടിൽ നിന്നും വലിച്ചിറക്കിയെന്നാണ് മക്കളായ രാഹുലും രഞ്‌ജിത്തും പറയുന്നത്.
അയൽവാസിയുടെ പരാതിയിൽ ജൂൺ 16നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവ് വന്നത്. എന്നാൽ ഒക്‌ടോബറിൽ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ നൽകാൻ വൈകിയതിനാൽ അപ്പീൽ പരിഗണിക്കുന്നതിനും കാലത്താമസമുണ്ടായി. ഇതിനിടെ നിലവിലെ കോടതി ഒഴിപ്പിക്കാൻ ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജനുവരി 7ന് മുൻപായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ചയുണ്ടായെന്ന ആരോപണം സംബന്ധിച്ച് നാലാഴ്‌ചക്കകം റിപ്പോർട്ട് നൽകാൻ റൂറൽ പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു.
Related news: ദമ്പതികളുടെ മരണം; പോലീസുകാർക്ക് എതിരെ നടപടിയെടുക്കുമെന്ന് കളക്‌ടർ