ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച ഡെൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്‌സണിന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്. സഫറുൽ ഇസ്‌ലാം ഖാന്റെ വീട്ടിലും ഓഫീസിലുമാണ് എൻഐഎ കഴിഞ്ഞദിവസം റെയ്‌ഡ് നടത്തിയത്. തീവ്രവാദ ഫണ്ടിംഗ് വിഷയവുമായി ബന്ധപ്പെട്ട് ഡെൽഹി, കശ്‌മീർ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആരംഭിച്ച റെയ്‌ഡിന്റെ ഭാഗമായാണ് എൻഐഎ സഫറുൽ ഇസ്‌ലാം ഖാന്റെ വീട്ടിലും ഓഫീസിലും റെയ്‌ഡ് നടത്തിയത്.
അതേസമയം, ജാമിയ നഗറിലെ സഫറുല്‍ ഇസ്‌ലാം ഖാന്റെ ചാരിറ്റി സ്‌ഥാപനത്തില്‍ റെയ്‌ഡ് നടക്കവെ റോഡ് ഗതാഗതം തടസപ്പെടുത്തി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നാരോപിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ ഡെല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ 7 മുതൽ 11 വരെയാണ് അദ്ദേഹത്തിന്റെ വീടും ഓഫീസുകളും എൻഐഎ റെയ്‌ഡ് ചെയ്‌തത്. നിരവധി രേഖകൾ, ലാപ്‌ടോപ്പുകൾ, എല്ലാ ഡെസ്‌ക്‌ടോപ്പുകളുടെയും ഹാർഡ് ഡിസ്‌കുകൾ, പണം തുടങ്ങിയവ അവർ കൊണ്ടുപോയി. എൻഐഎയുടെ ഒരു യാദവ് നൽകിയ ഒരു ഓർഡർ മൊബൈലിൽ കാണിച്ചു തന്നതിന് ശേഷമാണ് എൻഐഎ റെയ്‌ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും തന്റെ എൻജിഒയേയും കശ്‌മീർ തീവ്രവാദവുമായി ബന്ധപ്പെടുത്തിയാണ് റെയ്‌ഡ് നടത്തിയതെന്നും അദ്ദേഹം പറയുന്നു.
My home and offices were raided by NIA this morning from 7am to 11 am. They took many papers, all laptops, hard disks of all desktops, cash found etc. They showed me an order on their mobile, issued by one Yadav of NIA to conduct the raid linking me and my NGO with Kashmir terror
— Zafarul-Islam Khan (@khan_zafarul) October 29, 2020
കശ്‌മീർ തീവ്രവാദികളുമായോ വിഘടനവാദികളുമായോ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു: “ഏതെങ്കിലും ഭീകര, കലാപക്കേസിൽ തന്നെ ഉൾപ്പെടുത്താനുള്ള ശ്രമമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News: ജാമിയയിലെ റെയ്‌ഡ് തടഞ്ഞു; എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ കേസ്
ഫെബ്രുവരിയിൽ ഡെൽഹിയിൽ നടന്ന കലാപത്തിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് ചില ബിജെപി നേതാക്കൾ എന്നിവർ ‘വർഗീയ വിദ്വേഷം വളർത്തുന്ന’ തരത്തിൽ സംസാരിച്ചുവെന്ന് എന്ന് സഫറുൽ ഇസ്‌ലാം ഖാൻ അധ്യക്ഷനായ കമ്മീഷൻ ആരോപിച്ചിരുന്നു. കലാപത്തിൽ പോലീസ് പങ്കാളികളായിരുന്നുവെന്നും ആക്രമണത്തിന് സഹായിച്ചുവെന്നും എന്നും സഫറുൽ ഇസ്‌ലാം ഖാന്റെ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കലാപകാരികളേക്കാൾ ഇരകളായവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഡെൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ കഴിഞ്ഞ ഡിസംബറിൽ ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ നടന്ന പോലീസ് ആക്രമണത്തിനെതിരെ ഖാൻ നിലപാടെടുക്കുകയും നിരവധി വിദ്യാർഥികളെ രക്ഷിക്കാൻ സഹായിക്കുകയും ചെയ്‌തിരുന്നു.
Also Read: മതിയായ സുരക്ഷയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആര്‍ജെഡി