ന്യൂഡെല്‍ഹി: ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സര്‍ക്കാരിനെ ഭീകരർക്ക് ഭയമാണെന്നും ഗുജറാത്തിലെ ബിജെപി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ രാജ്‌നാഥ് സിംഗ് വ്യക്‌തമാക്കി.
“എന്തു സംഭവിച്ചാലും നാം ഭീകരരെ വെറുതെവിടില്ല. മോദിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് നമ്മുടെ വലിയൊരു നേട്ടമാണ്”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഭീകര പ്രവർത്തനം ചെയ്യുന്നവർക്കെല്ലാം ബിജെപി സര്‍ക്കാരിനെ ഭയമാണെന്നാണ് തോന്നുന്നതെന്നും അതൊരു ചെറിയ കാര്യമല്ലെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
സുരക്ഷിത താവളങ്ങളെന്ന് ഭീകരർ കരുതുന്ന ഇടങ്ങളിൽ പോലും സുരക്ഷയില്ലെന്ന് ഇത്തരക്കാർക്ക് ഇപ്പോള്‍ മനസിലായിക്കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന സന്ദേശം ഉറി ആക്രമണത്തിനു ശേഷം നാം ലോകത്തിന് നല്‍കിയെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Read also: കോവിഡ് വ്യാപനം; തമിഴ്‌നാട്ടിൽ ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് വിലക്ക്