കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്‌റ്റംസ് നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്‌പീക്കറെ ചോദ്യം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ളാറ്റിൽ വെച്ച് ഡോളർ അടങ്ങിയ ബാഗ് സ്‌പീക്കർ തങ്ങൾക്ക് കൈമാറി എന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റംസ് നീക്കം. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ നൽകാനാണ് സ്‌പീക്കർ നിർദ്ദേശിച്ചതെന്നും ഇതനുസരിച്ച് ബാഗ് അവിടെ ഏൽപ്പിച്ചുവെന്നുമാണ് ഇരുവരും നൽകിയ മൊഴി.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയെ തുടർന്ന് കോൺസുലേറ്റിലെ രണ്ട് ഡ്രൈവർമാരെ കസ്‌റ്റംസ് തിങ്കളാഴ്‌ച ചോദ്യം ചെയ്‌തിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല. ഇതിന് പിന്നാലെയാണ് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ നിർണായക നീക്കവുമായി കസ്‌റ്റംസ് മുന്നോട്ട് പോകുന്നത്.
അതേസമയം, സ്‌പീക്കർ സ്‌ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്‌ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിന്റെ പശ്‌ചാത്തലത്തിൽ സ്‌പീക്കർക്കെതിരെ നടപടി ആവശ്യപ്പെട്ട് എം ഉമ്മർ എംഎൽഎയാണ് നോട്ടീസ് നൽകിയത്.
Also Read: അവകാശം നഷ്‌ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു; ഇടി മുഹമ്മദ് ബഷീര്‍ എംപി