കൊല്‍ക്കത്ത: ബിജെപി മുന്‍ വക്‌താവ് നുപൂർ ശര്‍മയെ എത്രയും വേഗം അറസ്‌റ്റ് ചെയ്യണമെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ബിജെപി നടത്തിയ ഗൂഢാലോചനയാണ് പ്രവാചകനിന്ദ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലെന്നും മമത പറഞ്ഞു. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ളേവ് ഈസ്‌റ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
‘എന്തുകൊണ്ടാണ് നുപൂർ ശര്‍മയെ ഇതുവരെ അറസ്‌റ്റ് ചെയ്യാത്തത്? ഇതൊരു ഗൂഢാലോചനയാണ്, വിദ്വേഷം പ്രചരിപ്പിക്കാനുള്ള നയം, ഭിന്നതയുണ്ടാക്കാന്‍ ബിജെപിയുടെ നയം. തീ കൊണ്ട് നിങ്ങള്‍ക്ക് കളിക്കാനാവില്ല, അതുകൊണ്ടാണ് നുപൂർ ശര്‍മയുടെ അറസ്‌റ്റിനായി ആവശ്യമുയരുന്നത്,”- നൂപുര്‍ ശര്‍മയെ അറസ്‌റ്റ് ചെയ്യണമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മമത മറുപടി നല്‍കി.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഹിന്ദുക്കള്‍, മുസ്‌ലിംകൾ, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍ തുടങ്ങി എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ് താനും തന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.
നുപൂർ ശര്‍മക്കെതിരെ കൊല്‍ക്കത്ത പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് അവരുടെ അറസ്‌റ്റിനെ കുറിച്ച് മമതയുടെ ഭാഗത്ത് നിന്ന് പരാമർശം ഉണ്ടായിരിക്കുന്നത്. കൊല്‍ക്കത്ത പോലീസ് ഇതിനോടകം തന്നെ നുപൂറിനെതിരെ രണ്ട് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ജൂണ്‍ 20ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാര്‍ക്കെല്‍ദംഗ പോലീസ് നുപൂർ ശർമക്ക് സമന്‍സ് അയച്ചിരുന്നു. ജൂണ്‍ 25ന് ഹാജരാകാന്‍ ആംഹെസ്‌റ്റ് പോലീസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നുപൂർ പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നില്ല. ഇതിന് ശേഷമാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
Most Read: ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്