തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ മദ്യവിൽപന ശാലകൾ കൂടി അടച്ചിട്ടതോടെ ബിവറേജസ് കോർപറേഷനിലും കടുത്ത പ്രതിസന്ധി. കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ സംസ്‌ഥാനത്തെ 147 ഔട്ട്‍ലെറ്റുകളാണ് അടച്ചിടേണ്ടി വന്നത്. ഇത് ജീവനക്കാരുടെ ശമ്പളം, കടവാടക എന്നിവയെ ബാധിച്ചേക്കാമെന്നാണ് കോർപറേഷന്റെ ആശങ്ക.
ടിപിആർ നിരക്ക് ഉയർന്നതോടെയാണ് ബെവ്‌കോ ഔട്ട്‍ലെറ്റുകൾ അടക്കേണ്ടി വന്നത്. ലോക്ക്‌ഡൗൺ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ എ, ബി മാനദങ്ങളുള്ള തദ്ദേശ സ്‌ഥാപനങ്ങൾക്ക് കീഴിലുള്ള മദ്യശാലകൾക്ക് മാത്രമേ പ്രവർത്തന അനുമതിയുള്ളൂ. ആകെയുള്ള 265 എണ്ണത്തിൽ 147 ഔട്ട്‍ലെറ്റുകളാണ് ഇതുവരെ അടച്ചത്.
തൃശൂരും കോഴിക്കോടും മുഴുവൻ മദ്യശാലകളും അടഞ്ഞുകിടക്കുകയാണ്. ഇതോടെ സമീപ ജില്ലകളിലെ മദ്യവിൽപന ശാലകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. നിയന്ത്രണം തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഔട്ട്‍ലെറ്റുകൾ അടക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ബെവ്‌കോ. സമ്പൂർണ ലോക്ക്‌ഡൗണിനെ തുടർന്ന് ഔട്ട്‍ലെറ്റുകൾ അടഞ്ഞുകിടന്നപ്പോൾ വൻ സാമ്പത്തിക നഷ്‌ടമാണ് കോർപറേഷനുണ്ടായത്.
Also Read: ‘അശാസ്‌ത്രീയമായ ലോക്ക്ഡൗൺ പിൻവലിക്കണം’; വ്യാപാരികൾ ഹൈക്കോടതിയിൽ