തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണി ശക്‌തമായതോടെ കൂടുതൽ വിദഗ്‌ധ ചർച്ചകളിലേക്ക് കടന്ന് സംസ്‌ഥാന ആരോഗ്യവകുപ്പും വിദഗ്‌ധ സമിതിയും. ജനിതക ശാസ്‌ത്ര വിദഗ്‌ധരുമായി ഇന്ന് സംസ്‌ഥാന കോവിഡ് വിദഗ്‌ധ സമിതി ചർച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ വരുന്നത് വരെ കർശന കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാനാണ് കേരളത്തിന്റെ തീരുമാനം.
50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽ കഴിഞ്ഞയാഴ്‌ച മാത്രം കേസുകളുടെ വളർച്ച. ഒമൈക്രോൺ സ്‌ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്. കേരളത്തിൽ നിലവിൽ കോവിഡ് കേസുകൾ മുൻ ആഴ്‌ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്‌ഥിതിയാണ്. വ്യാപനശേഷി കൂടിയ ഒമൈക്രോൺ വകഭേദം എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടി സ്‌ഥിതി ഗുരുതരമാകുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്‌സിനേഷനെ മറികടക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ഇക്കാര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്‌ധ സമിതി ജിനോമിക് വിദഗ്‌ധരുമായി ചർച്ച നടത്തുന്നത്. അതുവരെ മാസക് അടക്കം കർശന കോവിഡ് പ്രോട്ടോക്കോൾ തുടരാനും, ഊർജിത വാക്‌സിനേഷൻ, എയർപോർട്ടുകളിലെ കർശന നിരീക്ഷണം, ക്വാറന്റെയ്ൻ എന്നിവക്ക് ഊന്നൽ നൽകാനുമാണ് സർക്കാർ തീരുമാനം.
ഒമൈക്രോൺ സൃഷ്‌ടിക്കാവുന്ന വെല്ലുവിളികൾ കാത്തിരുന്ന ശേഷം മാത്രമേ വിലയിരുത്താനാവൂ എന്ന നിലപാടിലാണ് വിദഗ്‌ധർ. അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നിലപാടും കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവിൽ മുൻകരുതലെന്ന നിലയിൽ കേന്ദ്ര പ്രോട്ടോക്കോൾ പിന്തുടരുകയാണ് സംസ്‌ഥാന സർക്കാർ ചെയ്യുന്നത്.
Most Read: ജനവികാരം മാനിക്കണം; പൗരത്വ നിയമങ്ങളും പിൻവലിക്കണമെന്ന് എൻഡിഎ