റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പൊതു സ്‌ഥലങ്ങളിൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് സൗദി. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. ഇതിന്റെ അടിസ്‌ഥാനത്തിൽ സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങളിലേക്കും, പൊതുഗതാഗത സേവനങ്ങളിലേക്കും വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തും.
രാജ്യത്ത് നിയമം ഉടൻ തന്നെ നിലവിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി സ്വദേശികളും വിദേശികളും ഉൾപ്പടെയുള്ളവർ വാക്‌സിൻ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വക്‌താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ഷൽഹൂബ് ആവശ്യപ്പെട്ടു. കൂടാതെ നിയമം നടപ്പിലാകുന്നതോടെ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ റിയാദിലും മക്കയിലും 911 എന്ന നമ്പറിലും, ഇതര മേഖലകളിൽ 999 എന്ന നമ്പറിലും അറിയിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
സൗദിയിൽ നിലവിൽ കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, യുഎഇ തുടങ്ങിയ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സൗദി അധികൃതർ സ്വദേശികൾക്ക് നിർദേശം നൽകി. ഞായറാഴ്‌ച രാത്രിയോടെയാണ് യുഎഇ ഉൾപ്പടെ 4 രാജ്യങ്ങള്‍ക്ക് സൗദിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
Read also : പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങിമരിച്ചു