വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും വിഫലം. ദൗത്യ സംഘത്തിന് പിടികൊടുക്കാതെ അടിക്കാടുകൾക്ക് ഇടയിൽ ഒളിച്ചു നടക്കുന്ന കാട്ടാനയെ പിടികൂടാൻ കർണാടകയിൽ നിന്നുള്ള ആർആർടി സംഘവുമെത്തി. റേഞ്ച് ഓഫീസർ നരേഷിന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് എത്തിയത്.
നവംബർ 30ന് കർണാടകയിലെ ബേലൂർ മഗ്‌നയെ മയക്കുവെടിവെച്ചു പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നവരാണ് ഉച്ചയോടെ കാട്ടിക്കുളത്ത് എത്തിയത്. ഇവർ മൂന്ന് സംഘമായി തിരിഞ്ഞാണ് ഇനി ബേലൂർ മഗ്‌നയെ പിടിക്കാനാവശ്യമായ നീക്കം നടത്തുക. ഓരോ ടീമിലും കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള അംഗങ്ങൾ ഉണ്ടാകും. ഇന്ന് അവസാനിപ്പിച്ച ദൗത്യം നാളെ വീണ്ടും തുടരും.
ഇന്ന് മയക്കുവെടി ദൗത്യ സംഘം ആനയുടെ 50 മീറ്റർ അടുത്ത് എത്തി. ഇടതൂർന്ന മരങ്ങളുള്ള സ്‌ഥലത്താണ് ആന നിലയുറപ്പിച്ചത്. മറ്റൊരു മോഴയാനയും ബേലൂർ മഗ്‌നക്കൊപ്പം ഉണ്ട്. ഞായറാഴ്‌ച മുതൽ രാവും പകലും ആനയുടെ പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ. ഇതിനിടെ പലതവണ മയക്കുവെടി വെച്ചെങ്കിലും ലക്ഷ്യത്തിൽ കൊണ്ടില്ല.
ആനയുടെ ഒപ്പമുള്ള മോഴയാന ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്‌തിരുന്നു. വനംവകുപ്പ് സംഘം കഷ്‌ടിച്ചാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. രണ്ടു ആനകളും ഒരുമിച്ച് നിൽക്കുന്നതാണ് ദൗത്യം ദുഷ്‌കരമാക്കുന്നതെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. ബേലൂർ മഗ്‌നയ്‌ക്ക് മയക്കുവെടിയേറ്റാൽ കൂട്ടാളി പ്രകോപിതനായി ദൗത്യ സംഘത്തിന് നേരെ തിരിയാനും സാധ്യതയുണ്ട്.
നിലവിൽ അമ്മക്കാവ്, കുതിരക്കോട്, ചെമ്പകമൂല, റസ്സൽകുന്ന്, എമ്മടി, തിരുളുകുന്ന് ഭാഗങ്ങളിലേക്കാണ് ആനയുടെ സഞ്ചാരം. കർണാടകയിൽ നിന്നുള്ള സംഘം കൂടി എത്തിയതോടെ അടുത്ത ദിവസം തന്നെ ആനയെ മയക്കുവെടിവെച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. 200 പേരടങ്ങുന്ന വനപാലക സംഘമാണ് ആനയെ പിടിക്കാൻ അഞ്ചു ദിവസമായി ശ്രമിക്കുന്നത്. അതിനിടെ, നാളെ ദൗത്യ സംഘത്തോടൊപ്പം ഡോ. അരുൺ സക്കറിയയും ചേരും.
Most Read| ‘അജിത് പവാർ വിഭാഗം യഥാർഥ എൻസിപി’; മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ