ന്യൂഡെൽഹി: പ്രണയം നിരസിച്ചതിന്റെ പേരിൽ ചാവക്കാട് ഒരുമനയൂരിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷാ വിധിയിൽ ഇളവ് വരുത്തി സുപ്രീം കോടതി. പ്രതി 30 വർഷത്തേക്ക് പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിലാണ് സുപ്രീം കോടതി നേരിയ ഇളവ് വരുത്തിയത്. 30 വർഷമെന്നത് 25 വർഷമാക്കി ചുരുക്കി. അനുഭവിച്ച് കഴിഞ്ഞ തടവുശിക്ഷയടക്കമാണിത്.
കേസിലെ പ്രതി അകലാട് പുന്നയൂർ മംഗലത്തുവീട്ടിൽ നവാസ് (42) നൽകിയ ഹരജി പരിഗണിച്ചാണ് ജഡ്‌ജിമാരായ ബിആർ ഗവായ്, കെവി വിശ്വനാഥ്, സന്ദീപ് മേത്ത എന്നിവർ വിധി പറഞ്ഞത്. അതേസമയം, പ്രതിക്കെതിരായ കഠിനതടവ് അടക്കം ഹൈക്കോടതി വിധിയിലെ മറ്റു കണ്ടെത്തലുകൾ സുപ്രീം കോടതി ശരിവെച്ചു. ഒരുമനയൂർ മുത്തൻമാവ് പിള്ളരിക്കൽ വീട്ടിൽ രാമചന്ദ്രൻ, ഭാര്യ ലത, മകൾ ചിത്ര, രാമചന്ദ്രന്റെ മാതാവ് കാർത്യായനി എന്നിവരെ 2005 നവംബർ നാലിന് പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതിയുടെ പ്രണയാഭ്യർഥന ലത നിരസിച്ചതിലുള്ള വിരോധം മൂലം അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി കൊല നടത്തുകയായിരുന്നു. വീടിന്റെ ചുമർ തുരന്നാണ് പ്രതി അകത്ത് കടന്നത്. കൊലയ്‌ക്ക് ശേഷം കൈ ഞരമ്പ് മുറിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച പ്രതിയെ വീടിനകത്ത് നിന്നുതന്നെ കണ്ടെത്തിയിരുന്നു. പ്രായമായ സ്‌ത്രീയും ബാലികയും ഉൾപ്പടെ നാലുപേരെ ആസൂത്രിതമായും മൃഗീയമായും കൊലപ്പെടുത്തി ഒരു കുടുംബത്തെ ഇല്ലായ്‌മ ചെയ്‌ത കേസിൽ 2007 ഓഗസ്‌റ്റ് 30നായിരുന്നു കീഴ്‌ക്കോടതി വിധി പറഞ്ഞത്.
പ്രതിക്ക് വധശിക്ഷയാണ് കീഴ്‌ക്കോടതി വിധിച്ചത്. എന്നാൽ, ശിക്ഷ നടപ്പാക്കാൻ ഹൈക്കോടതിയുടെ അനുമതി തേടിയുള്ള റഫറൻസും പ്രതിയുടെ അപ്പീലും പരിഗണിച്ച ഹൈക്കോടതി, ശിക്ഷ കഠിനതടവായി കുറച്ചു. ഇതിൽ 30 വർഷത്തേക്ക് പ്രതിക്ക് ജാമ്യമോ പരോളോ മറ്റു ആനുകൂല്യങ്ങളോ പാടില്ലെന്ന ഉപാധിയും കോടതി മുന്നോട്ട് വെച്ചു. ഇതിനെതിരെയാണ് നവാസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകനായ രഞ്ജിത്ത് മാരാരും കേരള സർക്കാരിന് വേണ്ടി ജയന്ത് മുത്തുരാജുമാണ് കോടതിയിൽ ഹാജരായത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!