മലപ്പുറം: ഹയർ സെക്കണ്ടറി റാങ്ക് പട്ടികയിൽ 12,000 ഉദ്യോഗാർഥികൾ നിലവിലുള്ളപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിന് തസ്‌തികകൾ. നിലവിൽ നിയമനം ലഭിച്ചത് നൂറിൽ താഴെ പേർക്ക് മാത്രമാണ്. ഇതോടെ കടുത്ത ആശങ്കയിലായി ഉദ്യോഗാർഥികൾ പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ്.
ഓരോ വിഷയത്തിന്റെയും പട്ടിക പ്രസിദ്ധീകരിച്ചത് 2019 പകുതിയോടെയാണ്. കോവിഡ് പ്രതിസന്ധിയിൽ സ്‌കൂളുകൾ അടച്ചിട്ടതോടെ നിയമനവും വഴിമുട്ടി. ഓൺലൈൻ ക്‌ളാസിന്റെ ചുമതല താൽകാലിക അധ്യാപകർക്കാണ് നൽകിയത്.
എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപകരിൽ നിന്ന് തസ്‌തിക മാറ്റം വഴി നിയമിക്കാൻ യോഗ്യതയുള്ളവർ ഇല്ലെങ്കിൽ പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാണ് വ്യവസ്‌ഥ. അത്തരത്തിൽ യോഗ്യതയുള്ളവർ ഇല്ലാതിരുന്നിട്ട് കൂടി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തുന്നില്ലെന്നാണ് ഉയർന്നിരിക്കുന്ന പരാതി.
നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി 2022ലാണ് തീരുന്നത്. 2010ന് ശേഷം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ തസ്‌തിക സൃഷ്‌ടിച്ചിട്ടില്ല. കാലാവധി തീരുന്നതിന് മുമ്പ് നിയമനം നടക്കണമെങ്കിൽ ഉടൻ തന്നെ തസ്‌തിക സൃഷ്‌ടിക്കണം.
ജൂനിയർ അധ്യാപകരിൽ നിന്ന് അർഹമായ യോഗ്യത ഉള്ളവരെയാണ് സീനിയറായി പരിഗണിക്കുക. കഴിഞ്ഞ വർഷം നിയമനം നടക്കാത്തതിനാൽ ഇനി സീനിയർ തസ്‌തികകളിൽ ഒഴിവ് വന്നാലും മിക്ക വിഷയങ്ങളിലും പ്രൊബേഷൻ കഴിഞ്ഞവർ ഇല്ലാത്തതിനാൽ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടക്കില്ലെന്ന ആശങ്കയാണ് ഉദ്യോഗാർഥികൾക്ക്.
Also Read: തൊഴിൽ തട്ടിപ്പ്; സരിതക്കെതിരെ കൂടുതൽ തെളിവുകളുമായി കൂട്ടുപ്രതി