ബരൂച്ച്: ആദിവാസി വിഭാഗത്തിലുള്ളവരെ മതപരിവർത്തനം നടത്തിയതിന് ഗുജറാത്തിൽ ഒൻപത് പേർക്കെതിരെ കേസെടുത്തു.ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന 37 കുടുംബങ്ങളിൽ നിന്ന് നൂറിലധികം പേരെയാണ് മതപരിവർത്തനം നടത്തിയത്. അമോഡിലെ കൻകരിയ ഗ്രാമവാസികളായ ഇവരെ പണവും മറ്റ് സഹായങ്ങളും നൽകി മതം മാറ്റിയെന്നാണ് ആരോപണം. കേസിൽ ഉൾപ്പെട്ട ഒൻപത് പേരിൽ ലണ്ടനിൽ താമസമാക്കിയ തദ്ദേശീയനായ ഒരാളുമുണ്ട്.
ആദിവാസി വിഭാഗത്തിലുള്ളവർക്ക് നൽകാനായി വിദേശത്ത് നിന്ന് പണം സ്വരൂപിച്ചെന്നും ആരോപണമുണ്ട്. ആദിവാസി വിഭാഗത്തിന്റെ സാമ്പത്തിക പരാധീനത മുതലാക്കിയാണ് മതപരിവർത്തനം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രദേശവാസികൾ തന്നെയാണ് ഇതിന് മുൻകൈ എടുത്തത്.
നിയമവിരുദ്ധമായ മതപരിവർത്തനത്തിനായി ഏറെക്കാലമായി ആദിവാസി ഗ്രാമത്തിലേക്ക് പണം എത്തിയതായും പോലീസ് വിശദമാക്കുന്നു. നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് മതപരിവർത്തനത്തിലൂടെ നടന്നതെന്നും പോലീസ് വ്യക്‌തമാക്കി.
ക്രിമിനൽ ഗൂഢാലോചന, സ്‌പർധ സൃഷ്‌ടിക്കാൻ ശ്രമം തുടങ്ങിയവയടക്കമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ വിവാഹത്തിലൂടെയുള്ള നിർബന്ധിത മതം മാറ്റം കുറ്റകരമാക്കി ഗുജറാത്ത് നിയമസഭ ഭേദഗതി ബിൽ പാസാക്കിയിരുന്നു. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിർബന്ധിത മതംമാറ്റം നടത്തിയാൽ പരമാവധി അഞ്ച് ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് നിയമഭേദഗതി വിശദമാക്കുന്നു.
Also Read: വിവാദ പരാമര്‍ശം; സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ ആക്രമണം